മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ് നടത്തിയ കേസിൽ കസ്റ്റഡിയിലിരുന്ന പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. മുഖ്യ പ്രതികളിൽ ഒരാളായ അനൂജ് താപനാണ് ജീവനൊടുക്കിയത്. ശുചിമുറിയിൽ കയറി പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ മുംബൈയിലെ ജിടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത രണ്ട് അക്രമികൾക്ക് ആയുധം നൽകിയത് 32കാരനായ അനൂജ് താപനാണ്. കഴിഞ്ഞ മാസം 25നാണ് പഞ്ചാബിൽ നിന്നും മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദറിനൊപ്പമാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇവർക്ക് പുറമേ വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർപാൽ, എന്നിവരും അറസ്റ്റിലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു. അറസ്റ്റിലായ പ്രതികൾക്ക് ലോറൻസ് ബിഷ്ണോയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു നടപടി.
സംഭവത്തിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ലോറൻസ് ബിഷ്ണോയിയുടെ പങ്കുമായി ബന്ധപ്പെട്ട് സൂചന ലഭിച്ചിരുന്നു. പിന്നീട് പ്രതികൾ തന്നെ ലോറൻസ് ബിഷ്ണോയുമായുള്ള ബന്ധം വ്യക്തമാക്കുകയായിരുന്നു. നേരിട്ട് ബന്ധമുണ്ടെന്നും, സൽമാൻ ഖാന്റെ വസതിയിലേക്ക വെടിയുതിർക്കാനായി തങ്ങളെ ഏർപ്പാടാക്കിയത് ആണെന്നുമായിരുന്നു ഇവർ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. ഇതോടെയാണ് ലോറൻസ് ബിഷ്ണോയിയെയും പ്രതി ചേർത്തത്.
Discussion about this post