തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ തടഞ്ഞു നിർത്തിയ ബസിലെ സിസിടിവി ദൃശ്യങ്ങളുടെ മെമ്മറി കാർഡ് കാണാതായതിൽ ദുരൂഹതയുണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. തൃശൂരിൽ നിന്നാണ് ബസ് പുറപ്പെട്ടത്. അപ്പോൾ മുതൽ ക്യാമറ പ്രവർത്തിച്ചിരുന്നു. റെക്കോർഡിംഗ് എന്ന് സ്‌ക്രീനിൽ കാണിച്ചിരുന്നു. ദൃശ്യങ്ങൾ മനപ്പൂർവ്വം ഇല്ലാതാക്കിയതാവാമെന്നും യദു പറഞ്ഞു.
ദൃശ്യങ്ങൾ പുറത്തു വരണമെന്നാണ് തന്റെ ആവശ്യം. എന്നാൽ മാത്രമേ തന്റെ നിരപരാധിത്വം തെളിയൂ. പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മെമ്മറി കാർഡ് മാറ്റിയതാകാനാണ് സാധ്യത. സ്‌റ്റേഷനിൽ നിന്നും താൻ ഇറങ്ങി ബസിനടുത്തേക്ക് പോയപ്പോഴും സിസിടിവികൾ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബസിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നതിൽ പോലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. സംഭവ ദിവസം ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നില്ല. പഴയ ബസായതുകൊണ്ട് സിസിടിവി ഇല്ലെന്നായിരുന്നു കെഎസ്ആർടിസി അധികൃതരും നൽകിയ അനൗദ്യാഗിക വിശദീകരണം. ഒടുവൽ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് പോലീസ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. സംഭവം കഴിഞ്ഞുള്ള ദിവസങ്ങളിൽ ബസ് ഡിപ്പോയിൽ ഉണ്ടായിരുന്നു. ഈ ദിവസങ്ങളിൽ മെമ്മറി കാർഡ് മാറ്റിയതാകാമെന്നാണ് വിമർശനം.
Discussion about this post