കൊച്ചി: കോഴിക്കോട് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റ പിന്നിലെ സാമ്പത്തിക സ്രോതസ് കുഴല്‍പണമാണെന്ന് ക്രൈംബ്രാഞ്ച്. പിടിയിലായ മലപ്പുറം സ്വദേശി ഇബ്രാഹിമിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിച്ചപ്പോളാണ് ദുബായിയിലുള്ള പാക് പൗരന്റെ പങ്ക് വ്യക്തമായത്.
ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത പ്രധാനപ്രതി ഇബ്രാഹിമിന്റെ ലാപ്ടോപ് ഉള്‍പ്പെടെ പരിശോധിച്ചപ്പോൾ ബോധ്യമായത് രാമനാട്ടുകര സ്വര്‍ണക്കടത്ത് സംഘം ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നതും സമാന്തര ടെലിഫോണ്‍ സംവിധാനം തന്നെയെന്നാണ്. ഇവര്‍ ഉപയോഗിക്കുന്ന സിമ്മുകള്‍ പലതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ പേരിലാണ്. അന്വേഷണത്തിന് പ്രധാന തടസ്സവും ഇതുതന്നെയാണ്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കാനായി ഒന്നരക്കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് മലപ്പുറം സ്വദേശിയായ ഇബ്രാഹിം പലയിടങ്ങളിലായി നല്‍കിയിട്ടുള്ളത്. ബെംഗളൂരുവിലെ ടെലിഫോണ്‍ എക്സ്ചേഞ്ച് നോക്കി നടത്തിയിരുന്നവര്‍ക്ക് 80,000 രൂപയായിരുന്നു മാസ ശമ്പളം. ഇത്രയും തുക ഇബ്രാഹിമിന് എവിടെനിന്ന് കിട്ടിയെന്നുള്ള അന്വേഷണത്തിലാണ് ഇതിന്റെ മറവില്‍ വന്‍തോതില്‍ കുഴല്‍പണം ഒഴുകിയിട്ടുണ്ടെന്ന് തെളിഞ്ഞത്. ദുബായിലുള്ള പാക്കിസ്ഥാന്‍ പൗരനാണ് പ്രധാന സ്രോതസ്സെന്ന് ബെംഗളൂരുവില്‍നിന്നു ലഭിച്ച ഇബ്രാഹിമിന്റെ ലാപ്ടോപിലെ രേഖകളില്‍നിന്നു വ്യക്തമായി.
2014ല്‍ കേസില്‍പെട്ടയാളെ സഹായിച്ചതിന് അന്വേഷണം നേരിടവെ ദുബായിലേക്കു കടന്ന ഇബ്രാഹിമിനെ 2017ല്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കാനായി ആരോ ബെംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. അയാളാരെന്നു കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.
കോഴിക്കോട്ടെ കേസില്‍ നേരത്തെ അറസ്റ്റിലായ ജൂറൈസ് നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നു ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടക്കമുള്ള കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.
Discussion about this post