തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ ആറ്റിങ്ങലില്‍ മാര്‍ക്കറ്റിനു സമീപം വഴിയോരത്ത് കച്ചവടം നടത്തിയ സ്ത്രീയുടെ മീന്‍ മുഴുവന്‍ നഗരസഭ അധികൃതര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. ശുചീകരണ തൊഴിലാളികളാണ് ഇത്തരത്തില്‍ പെരുമാറിയത്. തടയാന്‍ ശ്രമിച്ച സ്ത്രീയെ റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോണ്‍സയുടെ 20,000 രുപയോളം വരുന്ന മീന്‍ ചെരുവങ്ങളാണ് അധികൃതര്‍ നശിപ്പിച്ചത്. ഇവര്‍ വില്‍പ്പനയ്ക്ക് ഉപയോഗിച്ച മീന്‍ തട്ട് അടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് ചെരുവങ്ങളില്‍ എടുത്ത് നഗരസഭയുടെ വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു.
നാട്ടുകാര്‍ അടക്കം ഈ സമയം ജീവനക്കാരോട് എതിർത്ത് സംസാരിച്ചുവെങ്കിലും അവരോട് തട്ടിക്കയറുകയാണ് ജീവനക്കാര്‍ ചെയ്തത്. അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് മീന്‍ നശിപ്പിക്കരുതെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ കേട്ടില്ലെന്ന് അല്‍ഫോന്‍സ പറഞ്ഞു. താന്‍ ഓപറേഷന്‍ കഴിഞ്ഞ രോഗിയാണ്. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് കച്ചവടത്തിന് വന്നതെന്നുമാണ് ഇവര്‍ പറയുന്നു.
ഉച്ചയോടെയാണ് ജീവനക്കാരുടെ നടപടി. ജീവനക്കാര്‍ ഇവരുടെ അടുത്തെത്തി സംസാരിച്ചശേഷമാണ് മീന്‍ വലിച്ചെറിഞ്ഞത്. ഇവര്‍ റോഡരുകിലിരുന്ന് മീന്‍ വില്‍ക്കുന്നതില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ചില കച്ചവടക്കാരുടെ പരാതിയിലാണ് അധികൃതര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും സൂചനയുണ്ട്.
എന്നാല്‍ ജീവനക്കാരുടെ നടപടിയെ ന്യായീകരിക്കുകയാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.കുമാരി. സ്ഥലത്ത് കച്ചവടം നടത്തരുതെന്ന് പല തവണ അവരോട് ആവശ്യപ്പെട്ടിരുന്നു. കച്ചവടം കഴിഞ്ഞുള്ള മീന്‍ മുഴുവന്‍ ഇവര്‍ ഓടയില്‍ കളയുകയും വെള്ളം റോഡില്‍ ഒഴിക്കുന്നതും പതിവാണ്. അധികൃതര്‍ ചെല്ലുമ്പോൾ അവര്‍ നിലത്തുകിടന്ന് ഉരുണ്ട് പ്രതിഷേധിക്കുന്നത് പതിവാണ്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ തെറ്റില്ലെന്നും ചെയര്‍പേഴ്‌സണ്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
Discussion about this post