തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച കോവിഡ് വാക്സിനേഷൻ യജ്ഞം ആദ്യദിവസം തന്നെ താളം തെറ്റി. പതിവു കുത്തിവയ്പ്പ് ഉൾപ്പെടെ 2,49,943 പേർക്കു മാത്രമാണ് ഇന്നലെ വാക്സീൻ നൽകാനായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായി തീർന്നു.
ക്ഷാമം മൂലം വാക്സീൻ കേന്ദ്രങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചു. പല കേന്ദ്രങ്ങളും ഇന്നു പ്രവർത്തിക്കാനേ കഴിയാത്ത അവസ്ഥയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനുശേഷം മന്ത്രി വീണാ ജോർജ് അറിയിച്ചു. നാളെ 2.91 ലക്ഷം ഡോസ് കോവിഷീൽഡും 86,000 ഡോസ് കോവാക്സിനും എത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനു മുന്നോടിയായി അവസാന വർഷ ബിരുദ, പിജി വിദ്യാർഥികൾ, എൽപി, യുപി സ്‌കൂൾ അധ്യാപകർ എന്നിവർക്ക് ഉൾപ്പെടെ 31ന് അകം വാക്സീൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണു യജ്ഞത്തിനു തീരുമാനിച്ചത്. തീരുമാനം അറിയിച്ചപ്പോൾ എത്ര ഡോസ് വേണ്ടിവരുമെന്നു കേന്ദ്രം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാനായില്ല. വിദ്യാർഥികളുടെയും അധ്യാപകരുടെയും കണക്ക് ഇന്നു നൽകാനാകുമെന്നാണു പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്തിന്റെ വീഴ്ച കൊണ്ടാണു വാക്സീൻ ക്ഷാമമെന്ന് ആരോഗ്യ വിദഗ്ധർ തന്നെ പറയുന്നു. ഓരോ ആഴ്ചയും തീരുന്ന ഡോസ് കണക്കാക്കിയാണു കേന്ദ്രം പുതിയ ക്വോട്ട അനുവദിക്കുന്നത്. ആദ്യം മുതൽ കേരളത്തിൽ മെല്ലെപ്പോക്കായിരുന്നു. അതിനാൽ ആഴ്ചയിലെ കണക്കെടുക്കുമ്പോൾ കുറഞ്ഞ നിരക്കാണു രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,56,63,417 പേർക്ക് ഒന്നാം ഡോസും 64,24,876 പേർക്കു രണ്ടാം ഡോസും ലഭിച്ചു. ജനസംഖ്യ അനുസരിച്ചു 44.63 % പേർ ഒന്നാം ഡോസും 18.3 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു.
ലക്ഷ്യമിട്ട വിഭാഗങ്ങൾക്കു നൽകാനില്ലാത്തതിനാൽ 60 വയസ്സിനു മുകളിൽ കുത്തിവയ്ക്കാൻ ശേഷിക്കുന്ന 9 ലക്ഷം പേർക്ക് ഈമാസം 15ന് അകം വാക്സീൻ നൽകാനാണ് ഇന്നലെ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ 15ന് അകം നൽകാമെന്നു കേന്ദ്രം അറിയിച്ചിരിക്കുന്നത് ആകെ 9 ലക്ഷം ഡോസാണ്. ഇതിൽനിന്നു മറ്റു വിഭാഗങ്ങൾക്കും നൽകേണ്ടിവരും. അതിനാൽ 60 വയസ്സു കഴിഞ്ഞവരുടെ വാക്സിനേഷൻ 15ന് അകം പൂർത്തിയാക്കാനാകുമോയെന്നു സംശയമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സെപ്റ്റംബർ രണ്ടിനകം 20.73 ലക്ഷം ഡോസ് കോവിഷീൽഡും 3.92 ലക്ഷം ഡോസ് കോവാക്സിനും എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Discussion about this post