എറണാകുളം: മഹാമാരിയുടെ കാലത്ത് ആളനക്കമില്ലാതെ മറ്റൊരു ഓണക്കാലം കൂടി. ഓണാഘോഷങ്ങളുടെ നാന്ദി കുറിച്ച് എത്തിയ അത്തത്തിന് ഇക്കുറി ആരവങ്ങളില്ലായിരുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് മലയാളിയുടെ ഇക്കൊല്ലത്തെ ഓണവും.
ഇത്തവണയും കഴിഞ്ഞ മൂന്ന് വർഷങ്ങളിലേത് പോലെ ചടങ്ങ് മാത്രമായിരുന്നു തൃപ്പൂണിത്തുറ അത്തച്ചമയം. കഴിഞ്ഞ വർഷം കൊറോണ കാരണമായിരുന്നു ആഘോഷങ്ങൾക്ക് നിറം മങ്ങിയതെങ്കിൽ മുൻ വർഷങ്ങളിൽ പ്രളയമായിരുന്നു വില്ലൻ.
മുൻ മന്ത്രി കെ ബാബുവാണ് ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക ഉയർത്തിയത്. തൃപ്പൂണിത്തുറ രാജകുടുംബ പ്രതിനിധിയിൽ നിന്ന് നഗര സഭ ചെയർപേഴ്സൺ അത്തപ്പതാക ഏറ്റുവാങ്ങി. ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തൃക്കാക്കര ക്ഷേത്രത്തിലെ തിരുവോണ ഉത്സവം കൊടിയേറ്റും ഇന്നാണ്.
അഞ്ച് ദിവസം കൂടി കഴിഞ്ഞാണ് ചിങ്ങം പിറക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇക്കുറി ഓണാഘോഷവും പേരിൽ മാത്രമായിരിക്കും. എത്രയൊക്കെ ചുരുക്കാൻ ശ്രമിച്ചാലും മലയാളിയുടെ മനസ്സിൽ ഗതകാല സ്മൃതികളുടെ പൂവിളികളുമായി ഓണം നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും.
Discussion about this post