തിരുവനന്തപുരം: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും തുടര്‍ച്ചയായി കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായും അദ്ദേഹം ചര്‍ച്ച നടത്തും.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും തുടര്‍ച്ചയായി കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സ്ഥിതി നേരിട്ടു വിലയിരുത്താന്‍ മന്ത്രിയെത്തുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും എന്‍സിഡിസി മേധാവി ഡോ. എസ്.കെ.സിങ്ങും ഒപ്പമുണ്ടാകും.
കേരളം സന്ദര്‍ശിച്ച വിവിധ വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിരോധ നടപടികള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. കണ്ടെയ്ൻമെന്‍റ് നടപടികളില്‍ മാറ്റം വേണമെന്നും ആര്‍ടിപിസിആര്‍ പരിശോധന കൂട്ടണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചിരുന്നു. വാക്സീന്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കം എന്നിവയും വിലയിരുത്തും.
ഓണക്കാലവും ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post