ഡൽഹി: 75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ ‘അജ്ഞാത’ നായകന്മാരെ ആദരിക്കാൻ മോദി സർക്കാർ പദ്ധതിയിടുന്നു. ഇതിനായി 146 പേരുടെ പട്ടികയും തയ്യാറായി കഴിഞ്ഞു. ചരിത്രത്തിന്റെ താളുകളിൽ ഇടം നഷ്ടപ്പെട്ട യോദ്ധാക്കൾക്ക് ബഹുമാനം ലഭിക്കണം. ഇക്കാര്യങ്ങൾ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു. പിന്നീടാണ് പട്ടിക തയ്യാറാക്കിയതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിന്റെ സ്മരണാർത്ഥം, അജ്ഞാതരായ നായകന്മാരെയും അധികം അറിയപ്പെടാത്ത ഗ്രൂപ്പുകളെയും സ്വാതന്ത്ര്യസമര സംഭവങ്ങളെയും പ്രദർശിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അറിയപ്പെടാതെ പോയ ഈ യോദ്ധാക്കളുടെ സംഭാവന എടുത്തുകാണിക്കാൻ നിരവധി പരിപാടികളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെ ഓർമയ്ക്കായി ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ബാനറിൽ സർക്കാർ 75 പ്രാദേശിക, ആറ് ദേശീയ, രണ്ട് അന്താരാഷ്ട്ര സെമിനാറുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
സ്വതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ആരാലും അറിയപ്പെടാതെ മണ്ണടിഞ്ഞ യോദ്ധാക്കളുടെ പേരുകൾ അറിയിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 146 പേരുകൾ അവരുടെ സംസ്ഥാനം തിരഞ്ഞെടുത്ത് അയച്ചിട്ടുണ്ടെന്നും ഈ പട്ടികയിൽ ചെറിയ ഗോത്രങ്ങളിലെയും ജാതികളിലെയും വീരന്മാരും ഉൾപ്പെടുന്നു.
ഗെലുഭായ് നായിക്, കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ മോഹൻലാൽ ലല്ലുഭായ് ദന്ത്‌വാല, മുൻ ജനസംഘത്തിന്റെ പ്രത്യയശാസ്ത്രജ്ഞൻ നാനാജി ദേശ്മുഖ്, കമ്മ്യൂണിസ്റ്റ് നേതാവ് രവി നാരായൺ റെഡ്ഡി എന്നിവരെ അജ്ഞാത നായകന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒഡീഷയിലെ ലക്ഷ്മൺ നായക്, ജാർഖണ്ഡിലെ തെലങ്ക ഖരിയ, തെലങ്കാനയിലെ കൊമരം ഭീം തുടങ്ങി നിരവധി ആദിവാസി നേതാക്കളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
അധികം അറിയപ്പെടാത്ത ഗ്രൂപ്പുകളുടെ പട്ടികയിൽ, ഹിന്ദു മഹാ സഭ, ആന്ധ്രാപ്രദേശ് ലൈബ്രറി അസോസിയേഷൻ, കർണാടക സാഹിത്യ പരിഷത്ത്, ബംഗാളിലെ അനുശീലൻ സമിതി എന്നിവയും ഉൾപ്പെടുന്നു.
അധികം അറിയപ്പെടാത്ത സംഭവങ്ങളുടെയും സാഹിത്യങ്ങളുടെയും പട്ടികയും സർക്കാർ സമാഹരിച്ചിട്ടുണ്ട്. ആദ്യ പട്ടികയിൽ സൂററ്റ് ഉപ്പ് പ്രസ്ഥാനം (1840), കമ്പനി രാജിനെതിരായ യുദ്ധം, സിപോയ് കലാപം, (1857-58), ബുണ്ടേൽഖണ്ഡ് പ്രതിരോധം (1808), രംഗ്പൂർ കർഷക കലാപം (1783) എന്നിവ ഉൾപ്പെടുന്നു.
Discussion about this post