കാബൂൾ : അഫ്ഗാനിസ്ഥാന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളും കൈപ്പിടിയിലാക്കിക്കൊണ്ട് താലിബാന്‍ മുന്നേറ്റം തുടരുകയാണ്. നാറ്റോ പരിശീലനം ലഭിച്ച അഫ്ഗാന്‍ സൈന്യത്തിന്റെ ആയുധങ്ങളില്‍ വലിയൊരു ഭാഗം ഇതിനകം തന്നെ താലിബാന്‍ സ്വന്തമാക്കി കഴിഞ്ഞെന്ന ആശങ്കയും സജീവമാണ്. അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ക്ക് പുറമേ ആദ്യമായി ഹെലിക്കോപ്റ്ററുകളും വിമാനങ്ങളും താലിബാന് ലഭിച്ചുവെന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Situation in Afghanistan taking turn with each passing minute. Ismail Khan joins the ranks of Taliban, say local sources. Herat Airport as Taliban raises its flag.⤵️ pic.twitter.com/Tnm3Sppc33
— Sidhant Sibal (@sidhant) August 13, 2021
അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലെ മുന്‍ ഗവര്‍ണറും താലിബാനെതിരായ പോരാട്ടത്തില്‍ ആഴ്ചകളോളം നേതൃത്വം വഹിച്ചിരുന്നയാളുമായ മുഹമ്മദ് ഇസ്മായില്‍ ഖാന്‍ 13ന് താലിബാന്‍ പിടിയിലായിരുന്നു. ഹെറാത്തിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസ് മേധാവിയും അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സി എന്‍ഡിഎസിന്റെ മേധാവിയും അടക്കമുള്ളവര്‍ താലിബാന്റെ പിടിയിലായി എന്ന് അഫ്ഗാനിസ്ഥാനിലെ 24 മണിക്കൂര്‍ വാര്‍ത്താ ചാനാലായ TOLOnesw റിപ്പോര്‍ട്ടു ചെയ്തു.
Another very large cache of ammo and weapons captured by Taliban from ANA 207th Zafar Corps base in Herat. #Afghanistan pic.twitter.com/oVb74OIPkQ
— FJ (@Natsecjeff) August 13, 2021
ഇസ്മായില്‍ ഖാന്റെ കീഴടങ്ങല്‍ അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ അനുകൂലികളായ പ്രമുഖരില്‍ സ്വാധീനം ചെലുത്തുമെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ ധനകാര്യ കേന്ദ്രമായ മസര്‍ ഐ ഷരിഫ് പ്രതിരോധിക്കുന്ന മുഹമ്മദ് അട്ട നൂറിനെ അടക്കം ഇത് സ്വാധീനിച്ചേക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ വിലയിരുത്തല്‍.
അതേസമയം, ഇസ്മായില്‍ ഖാന്‍ താലിബാനില്‍ ചേരുകയായിരുന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. അഫ്ഗാനിസ്ഥാനിലെ അഷ്‌റഫ് ഖാനി സര്‍ക്കാരുമായി ചര്‍ച്ചക്ക് ഇസ്മായില്‍ ഖാനെ താലിബാന്‍ ദൂതനാക്കി നിയോഗിച്ചെന്നും സൂചനകളുണ്ട്. താലിബാന്‍ സന്ദേശവുമായി ഇസ്മായില്‍ഖാന്‍ കാബൂളിലേക്ക് ഹെലിക്കോപ്റ്ററില്‍ പറന്നുവെന്നാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഇത് താലിബാന്റെ ഭാഗത്തു നിന്നുള്ള സമാധാന നീക്കത്തിന്റെ സൂചനയാണെന്നും വ്യാഖാനിക്കപ്പെടുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റം താലിബാന്റെ മുന്നേറ്റത്തിന്റെ വേഗം കൂട്ടുകയും ചെയ്തു. അഫ്ഗാനിസ്ഥാന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ താലിബാനെ നേരിടാന്‍ നല്‍കിയ ആയുധങ്ങളും നിരീക്ഷണ ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും വിമാനങ്ങളുമെല്ലാം താലിബാന്‍ ഭീകരരുടെ കൈകളിലേക്ക് എത്തിയെന്നതിന്റെ തെളിവുകളും നാള്‍ക്കുനാള്‍ പുറത്തുവരുന്നുണ്ട്. ഹെറാത്ത് വിമാനത്താവളത്തില്‍ താലിബാന്‍ കൊടി ഉയര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.
കീഴടങ്ങിയ കാണ്ഡഹാര്‍ ഗവര്‍ണറെ താലിബാന്‍ തങ്ങളുടെ ‘പാവ ഗവര്‍ണറായി’ നിയമിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ കാണ്ഡഹാര്‍ ഗവര്‍ണര്‍ താലിബാന്‍ നേതാക്കളുമായി ഹസ്തദാനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇതിന് തെളിവായി നിരത്തുന്നത്. ആദ്യമായി വ്യോമ മേഖലയിലും താലിബാന് സ്വാധീനം ലഭിച്ചുവെന്നതിന്റെ തെളിവായി ഭീകരരുമായി പറക്കുന്ന ഹെലിക്കോപ്റ്ററിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അഫ്ഗാന്‍ വ്യോമസേനയുടെ എംഐ 17 ഹെലിക്കോപ്റ്ററിലാണ് താലിബാന്‍ തങ്ങളുടെ സേനാംഗങ്ങളെ കടത്തുന്നത്.
Discussion about this post