കബൂൾ: അഫ്ഗാനിസ്ഥാനിൽ കൊടും ക്രൂരതകൾ അഴിച്ചു വിട്ട് താലിബാൻ ഭീകരർ. താഖർ പ്രവിശ്യയിലെ തലോഖാനിൽ ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തി. സ്ത്രീയുടെ മൃതദേഹത്തിനു സമീപം രക്തം തളംകെട്ടി കിടക്കുന്നതും മാതാപിതാക്കൾ സമീപം ഇരിക്കുന്നതിന്റെയും ചിത്രങ്ങൾ പോളണ്ടിലെ അഫ്ഗാൻ അംബാസഡർ താഹിർ ഖാദ്രി പുറത്തു വിട്ടു.
നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നിൽവച്ച് തല്ലിക്കൊന്ന ശേഷം വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞ സംഭവവുമുണ്ടായി. കബൂളിൽ കാർ മോഷ്ടാവെന്ന് ആരോപിച്ച് ഒരാളുടെ ദേഹത്ത് ടാർ ഒഴിച്ചു. രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളിൽനിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി തൂക്കിക്കൊല്ലുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദേശീയപതാക നീക്കം ചെയ്തതിൽ പ്രതിഷേധിച്ചവർക്കു നേരെ താലിബാൻ നടത്തിയ വെടിവയ്‌പിൽ രണ്ടു പേർ കൊല്ലപ്പെടുകയും പത്ത് പേർക്കു പരുക്കേൽക്കുകയും ചെയ്തു. വിമാനത്താവളത്തിനു പുറത്ത് നിരന്തരം ആകാശത്തേയ്ക്ക് വെടി വെക്കുകയും പലായനത്തിനു ശ്രമിക്കുന്നവരെ മർദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്.
Discussion about this post