കബൂൾ: താലിബാൻ ഭീകരതയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് ഉറപ്പിച്ച് അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ. അഫ്ഗാനിസ്താൻ സ്വാതന്ത്ര്യം നേടിയതിന്റെ 102-ാം വാർഷികത്തിൽ താലിബാൻ ഭീഷണി വകവെക്കാതെ ഔദ്യോഗിക പതാകയുമേന്തി സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ വ്യാഴാഴ്ച പഞ്ച്ശീറിൽ പ്രകടനം നടത്തി.
‘നമ്മുടെ പതാക, നമ്മുടെ സ്വത്വം‘ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രക്ഷോഭകർ തെരുവിലിറങ്ങിയത്. നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ കീഴിൽ പഞ്ച്ശീർ പ്രവിശ്യയിൽ താലിബാൻ വിരുദ്ധ സഖ്യങ്ങൾക്ക് നീക്കം ആരംഭിച്ചു. താലിബാന് മുന്നിൽ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് രാജ്യത്തിന്റെ കാവൽ പ്രസിഡന്റായി തുടരാനുറച്ച് വൈസ് പ്രസിഡന്റ് അമറുള്ള സലെയും പഞ്ച്ശീറിന്റെ ഭാഗമാകും.
അതേസമയം നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് നേതാവ് അഹമ്മദ് മസൂദ് താലിബാനു നേരെയുള്ള പോരാട്ടത്തിന് പാശ്ചാത്യ ശക്തികളുടെ പിന്തുണയും ആയുധവും തേടിയിട്ടുണ്ട്. പ്രക്ഷോഭകർക്ക് നേരെ താലിബാൻ പലയിടത്തും വെടിവെപ്പുനടത്തി. കിഴക്കൻ പ്രവിശ്യയായ കുനാറിന്റെ തലസ്ഥാനമായ അസാദാബാദിൽ റാലിക്കിടെ ഏതാനും പേർ കൊല്ലപ്പെട്ടു.
Discussion about this post