പാലക്കാട്: സിപിഎം നേതാവ് വ്യാജ ഒപ്പിട്ട് സഹകരണ സംഘത്തിൽ നിന്നും 43.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ നേതാവിനെതിരെ നടപടി ആരംഭിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ സ്ഥിരം ജീവനക്കാരനും, കുലുക്കല്ലൂർ ലോക്കൽ കമ്മിറ്റി അംഗവുമായ കെ.പി മണികണ്ഠനാണ് തട്ടിപ്പ് നടത്തിയത്. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടത്താൻ സംഘത്തിന്റെ ഓണററി സെക്രട്ടറി കൂട്ടുനിന്നെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
സ്ഥിര നിക്ഷേപത്തിന്റെ നിരക്ക് നിക്ഷേപകരെ അറിയിക്കാതെ വർദ്ധിപ്പിച്ചു കൊണ്ടായിരുന്നു തട്ടിപ്പ്. ബാങ്ക് രേഖകളിൽ 12 ശതമാനം രേഖപ്പെടുത്തി ഏഴ് ശതമാനം മാത്രമാണ് നിക്ഷേപകർക്ക് നൽകിയിരുന്നത്. ബാക്കി തുക മണികണ്ഠൻ അപഹരിക്കുകയായിരുന്നു. സ്ഥിര നിക്ഷേപത്തിന് പുറമേ മാസച്ചിട്ടികളിൽ തിരിമറി കാണിച്ചും ഇയാൾ പണം സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ സംഭവത്തിൽ ഇതു വരെ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. ഉന്നത നേതാക്കൾ ഇടപെട്ട് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്.
Discussion about this post