ബെയ്‌ജിങ് : താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കുമെന്ന് ചൈന. യുഎസിനു ഇത്തരത്തില്‍ ഒന്നും ചെയ്യാതെ പിന്‍വാങ്ങാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
‘അഫ്ഗാന്‍ ജനതയോടു ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളാണു ചൈന എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്. യുഎസ് അവരുടെതന്നെ വാക്കുകളോടു നീതി പുലര്‍ത്തുമെന്നു കരുതാം. മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെ. നിലവില്‍ അഫ്ഗാനിസ്ഥാന്റെ സ്ഥിതി വളരെ പരിതാപകരമാണ്. താലിബാന്‍ സമാധാന വാഗ്ദാനം നല്‍കിയെങ്കിലും രാജ്യത്ത് അരങ്ങേറുന്നത് താലിബാന്റെ ക്രൂരതകളാണ്. കൊച്ചുകുട്ടികള്‍ പോലും അതിനു ഇരയാകുന്നു എന്നത് ഭീകരത വര്‍ധിപ്പിക്കുന്നു’. വാങ് വെന്‍ബിന്‍ പറഞ്ഞു.
രാജ്യത്തെ അസന്തുലിതാവസ്ഥ അധികം വൈകാതെതന്നെ മാറുമെന്നാണു കരുതുന്നത്. അഫ്ഗാന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടേണ്ടതുണ്ട്. സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അഫ്ഗാനില്‍ സമാധാനം പുലര്‍ത്തുന്നതിനും ആളുകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ചൈനയും പങ്കു വഹിക്കും’- വാങ് കൂട്ടിച്ചേർത്തു











