തിരുവനന്തപുരം: വിവിധ ഒത്തുചേരലുകളില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധന നടത്തണമെന്ന് ഉത്തരവുമായി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഓണാഘോഷത്തിലോ, മുഹറം ഒത്തുചേരലുകളിലോ പങ്കെടുത്തവരാണ് കൊവിഡ് പരിശോധന നടത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എൽ ഷിനു അറിയിച്ചത്.
മാത്രമല്ല തലവേദന, ക്ഷീണം, ചുമ, പനി, ശരീരവേദന, തൊണ്ടവേദന എന്നിങ്ങനെ ഏതെങ്കിലും ശാരീരിക വിഷമതകള്‍ അനുഭവപ്പെടുന്നവര്‍ പരിശോധയ്ക്ക് വിധേയരാകുകയും നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയാനും നിര്‍ദ്ദേശമുണ്ട്.
കൊവിഡ് രോഗവ്യാപനം തടയാന്‍ കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും കൂട്ടായ്മകളില്‍ പങ്കെടുത്തവര്‍ വീട്ടിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വീട്ടിലെ കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് കരുതല്‍ വേണമെന്നും രോഗസാദ്ധ്യത കണ്ടാല്‍ കൊവിഡ് പരിശോധന നടത്തണമെന്നുമാണ് ഡിഎംഒ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി വീടിനടുത്തുളള ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങളില്ല. സംസ്ഥാനത്തെ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തും. കടകളുടെ പ്രവര്‍ത്തനത്തിനു നിലവിലെ ഇളവുകള്‍ തുടരാനും തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റര്‍ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക.
100 മീറ്റര്‍ പരിധിയില്‍ അഞ്ചിലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ടു ചെയ്താല്‍ അതിലുള്‍പ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ന്മെന്റ് സോണിലാകും. അഞ്ചില്‍ താഴെ കേസുകളാണെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാം. 7 ദിവസത്തേക്കായിരിക്കും നിയന്ത്രണം. ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും ഏര്‍പ്പെടുത്തുന്നത്.
Discussion about this post