അലനല്ലൂര്‍: തിരുവിഴാംകുന്നില്‍ 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരുവിഴാംകുന്ന് മലേരിയം പടിഞ്ഞാറന്‍ ജംഷീര്‍ (20) ആണ് അറസ്റ്റിൽ. ബുധനാഴ്ച പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും അടുത്തിടെ ഇരുവരും തമ്മില്‍ പിണങ്ങിയെന്നുമാണ് ജംഷീറിന്റെ മൊഴി. എന്നാല്‍, ഇത് പെണ്‍കുട്ടി നിഷേധിച്ചിട്ടുണ്ടെന്ന് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ശബ്ദം കേട്ട് മുത്തശ്ശി എത്തിയപ്പോള്‍ കുട്ടിയുടെ വായില്‍ തുണി തിരുകിയ നിലയിലും കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലുമായിരുന്നു. മുത്തശ്ശിയെ ചവിട്ടി വീഴ്ത്തി പ്രതി കടന്നുകളയുകയായിരുന്നു.സംഭവസമയം മുത്തശ്ശിയും സഹോദരനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ബഹളം കേട്ട് അയല്‍ക്കാര്‍ എത്തിയാണ് അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതായി പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് ചൊവ്വാഴ്ചയാണ് പൊലീസ് പിടികൂടിയത്. വധശ്രമം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്ത്രീയെ ഉപദ്രവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി.
Discussion about this post