വാഷിംഗ്ടൺ: കബൂൾ ഭീകരാക്രമണത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ രാജിക്കായി മുറവിളി ഉയരുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികർ നേരിടുന്ന ഏറ്റവും ഭീകരമായ ആക്രമണം എന്നാണ് സംഭവത്തെ സെനറ്റർ ജോഷ് ഹോളി വിശേഷിപ്പിച്ചത്. സാഹചര്യം ഏറ്റവും ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് ജോ ബൈഡന്റെ നേതൃപാടവമില്ലായ്മയുടെ വിലയാണ്. അദ്ദേഹത്തിന് ഭരിക്കാനുള്ള ശേഷിയില്ലെന്നും രാജി വെക്കുകയാണ് ഉചിതമെന്നും ഹോളി ട്വീറ്റ് ചെയ്തു. ജോ ബൈഡൻ മാത്രമല്ല ഉപരാഷ്ട്രപതി കമല ഹാരിസും രാജി വെക്കണമെന്നാണ് മാർഷ ബ്ലാക്ക്ബേൺ ആവശ്യപ്പെടുന്നത്.
അഫ്ഗാനിസ്ഥാനിലെ ബൈഡൻ ഭരണകൂടത്തിന്റെ പരാജയത്തെക്കുറിച്ച് അന്വേഷിക്കണമെന്നും റിപ്പബ്ലിക്കന്മാർ ആവശ്യപ്പെടുന്നു. അമേരിക്കയെ നയിക്കാനുള്ള ധാർമികമായ അവകാശം ബൈഡന് നഷ്ടമായിരിക്കുന്നതായി അവർ ആരോപിക്കുന്നു.
അതേസമയം കബൂൾ വിമാനത്താവളത്തിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്- ഖൊറാസൻ വിഭാഗമാണെന്ന് ബൈഡൻ വ്യക്തമാക്കി. ഇതിന് ഉത്തരവിട്ട നേതാക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോൾ തുറന്നു വിട്ട കുറ്റവാളികളുടെ കൂട്ടത്തിലുണ്ടായിരുന്നവർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതായി സംശയിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.
Discussion about this post