കട്ടപ്പന: ഹണി ട്രാപ്പില്‍ കുടുക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പണംതട്ടിയ കേസില്‍ തോപ്രാംകുടി വാണിയപുരക്കല്‍ ടിന്‍സണ്‍ എബ്രഹാം (34) അറസ്റ്റിൽ. തൊടുപുഴ പോലീസും കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡും ചേര്‍ന്ന് ലബ്ബക്കടയിലെ വാടകവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്ജുന്, മൈലക്കൊമ്പ് സ്വദേശി അമല്‍ ഷാജി എന്നിവര്‍ ഒളിവിലാണ്.
ശാന്തന്‍പാറ സ്വദേശിയായ ജോഷിയുടെ പണമാണ് തട്ടിയത്. ടിന്‍സനെ പിടികൂടുമ്പോൾ ഭാര്യയെ കൂടാതെ മറ്റൊരു യുവതിയും വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഈ കേസില്‍ പിടികിട്ടാനുള്ള പ്രതിയുടെ ഭാര്യയാണെന്ന് സംശയിക്കുന്നു. ഈ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയെന്നും പറയുന്നു.
കേസിനെക്കുറിച്ച് തൊടുപുഴ പൊലീസ് പറയുന്നത് ഇങ്ങനെ:-
ആഗസ്റ്റ് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ശാന്തന്‍പാറ സ്വദേശി ജോഷിയെ തൊടുപുഴ മൈലക്കൊമ്പിലേക്ക് യുവതിയുടെ ഫോണ്‍ ഉപയോഗിച്ച് വിളിച്ചുവരുത്തി. വീട്ടിലെത്തിയ പരാതിക്കാരനെ ബന്ധിയാക്കി 4000 രൂപയും മെബൈല്‍ ഫോണ്‍, സ്കൂട്ടര്‍ എന്നിവ കൈക്കലാക്കി പ്രതികള്‍ മുങ്ങി. പിന്നീട് രാത്രിയില്‍ ജോഷി സ്ഥലത്തുനിന്ന് സാഹസികമായി രക്ഷപ്പെട്ടു. കേസില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. അമല്‍ ഷാജി വാടകക്കെടുത്ത മൈലക്കൊമ്പിലെ വീട്ടില്‍ വെച്ചാണ് തട്ടിപ്പ് നടപ്പിലാക്കിയത്. 2014, 2017 വര്‍ഷങ്ങളിലടക്കം പണം, മൊബൈല്‍ ഫോണ്‍ കവര്‍ച്ച അടക്കം ഏഴോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. രണ്ടാഴ്ചയായി എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞ ടിന്‍സണ്‍ ഞായറാഴ്ച ലബ്ബക്കടയില്‍ എത്തുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു വീട് വളഞ്ഞപ്പോള്‍ ഇറങ്ങി ഓടിയെങ്കിലും നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പിടികൂടിയത്. എസ്.ഐമാരായ ബൈജു പി.ബാബു, എം.എം. ജീനാമ്മ, എ.എസ്.ഐ വി.എം. ഷംസുദീന്‍, വി.എ. നിഷാദ് എന്നിവരും പ്രത്യേക സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Discussion about this post