ദോഹ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതോടെ ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയരുന്നതിനിടയിൽ താലിബാൻ നേതാവുമായി കൂടിക്കാഴ്ച നടത്തി ഖത്തറിലെ ഇന്ത്യൻ അംബാസിഡർ . ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ആണ് ദോഹയിലെ താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി ഷെർ മുഹമ്മദ് അബ്ബാസുമായി ഔപചാരിക കൂടിക്കാഴ്ച നടത്തിയത്.
രണ്ട് പ്രതിനിധികളും ദോഹയിലെ ഇന്ത്യൻ എംബസിയിലാണ് കൂടിക്കാഴ്ച നടത്തിയത്. അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും അവർ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുമുള്ള ചർച്ചയായിരുന്നു പ്രധാന അജണ്ട. ഇതോടൊപ്പം, ഇന്ത്യൻ അംബാസഡർ അഫ്ഗാനിസ്ഥാന്റെ ഭൂമി ഇന്ത്യക്കെതിരെ ഉപയോഗിക്കാതിരിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
അഫ്ഗാനിസ്ഥാന്റെ ഭൂമി ഇന്ത്യയ്ക്കെതിരായ ഒരു തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കരുത് എന്ന പ്രശ്നം മിത്തൽ ഉന്നയിച്ചതായി മന്ത്രാലയം പറഞ്ഞു. അതേസമയം, ഈ പ്രശ്നങ്ങൾ ക്രിയാത്മകമായി പരിഹരിക്കുമെന്ന് താലിബാൻ പ്രതിനിധി ഉറപ്പുനൽകി.
നേരത്തെ, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) പരിശീലനം നേടിയ മുതിർന്ന താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാങ്ക്‌സായ് ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു വലിയ പ്രഖ്യാപനം നടത്തി. ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം തുടരാൻ താലിബാൻ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാങ്ക്സായ് പറഞ്ഞു. കാബൂൾ പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് ഒരു ഉന്നത താലിബാൻ നേതാവ് ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് തന്റെ സംഘടനയുടെ അഭിപ്രായം പ്രകടിപ്പിച്ചത്. മുമ്പ് താലിബാൻ വക്താവ് മാത്രമാണ് ഈ വിഷയത്തിൽ സംസാരിച്ചിരുന്നത്.
താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ”ഈ മേഖലയിലെ ഒരു പ്രധാന രാജ്യമായി ഇന്ത്യയെ വിശേഷിപ്പിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് ഇരിക്കണം.തർക്ക വിഷയങ്ങളെല്ലാം പരിഹരിക്കണം. കൂടാതെ ഡൽഹി കശ്മീരിന് അനുകൂലമായ നിലപാട് സ്വീകരിക്കണം”- മുജാഹിദ് പറഞ്ഞു.
Discussion about this post