കൊച്ചി: വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമയിൽ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഇതുവരും പിന്‍മാറിയതെന്നാണ് സൂചന.
മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്. ‘ലോകത്തിന്‍റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്തു മലയാള രാജ്യം എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു’ എന്നായിരുന്നു പൃഥ്വിരാജിന്‍റെ പോസ്റ്റ്. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവചരിത്രത്തിന്‍റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
ഇതിനെതിരെ സൈബർ ലോകത്ത് വലിയ എതിർപ്പാണ് പൃഥ്വിരാജിന് നേരിടേണ്ടി വന്നത്. പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്തു വന്നു. ഇത് സ്വാതന്ത്ര്യസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. വാരിയംകുന്നന്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നുമുള്ള അഭിപ്രായങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നു.
ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിന്‍റെ മുന്‍കാല ഫേസ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങൾ വിവാദമായതോടെ അദ്ദേഹവും താല്‍ക്കാലികമായി സിനിമയില്‍ നിന്ന് പിന്മാറിയിരുന്നു. പി.ടി. കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്ബറും സമാനപ്രമേയവുമായി സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post