തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് സൂര്യഗായത്രിയുടെ കൊലപാതകത്തിന്‍റെ അന്വേഷണത്തിൽ വഴിത്തിരിവ്. കഞ്ചാവിനും മദ്യത്തിന് അടിമയായ അരുൺ സൂര്യഗായത്രിയെ ലഹരിസംഘത്തിന് കൈമാറാൻ ശ്രമിച്ചിരുന്നതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇതോടെ, പ്രണയനൈരാശ്യം മൂലമാണ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയതെന്ന പ്രതി അരുണിന്‍റെ വാദം പൂർണമായി ശരിയല്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ഷൂട്ടിങ് മേഖലയിൽ ഒന്നിച്ച് പ്രവർത്തിച്ച സൂര്യഗായത്രിയും അരുണും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ അരുൺ കഞ്ചാവിനും മദ്യത്തിനും അടിമയായതോടെ സൂര്യഗായത്രി അരുണിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ ഭീഷണിയുമായി അരുൺ സൂര്യഗായത്രിയെ പിന്നാലെ നടന്ന് ശല്യം ചെയ്യാൻ തുടങ്ങി. അങ്ങനെ അരുണിൽ നിന്ന് രക്ഷപ്പെടാനാണ് സൂര്യഗായത്രി കൊല്ലം സ്വദേശിയായ യുവാവുമൊത്ത് നാടുവിട്ടത്. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം യുവാവുമായി അകന്ന സൂര്യഗായത്രി നാട്ടിൽ മടങ്ങിയെത്തി. ഇതോടെ അരുൺ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറി ഉഴപ്പാക്കോണത്ത് വാടക വീടെടുത്തത്.
സൂര്യഗായത്രിയുടെ മാതാപിതാക്കളെ രഹസ്യമായി നിരീക്ഷിച്ച് അരുൺ വീട് കണ്ടെത്തുകയായിരുന്നു. വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ബൈക്കിൽ അരുൺ ഇവിടെയെത്തിയത് സൂര്യഗായത്രിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുക്കള വാതിലിലൂടെ അരുൺ അകത്തു കടന്നതു കണ്ട വത്സല ബഹളംവച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ച് കൈത്തണ്ടയില്‍ കുത്തിപ്പരിക്കേല്പിച്ചു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സൂര്യയെ അരുൺ കുത്തി വീഴ്ത്തുകയായിരുന്നു. തുടരെ മുപ്പതിലേറെ തവണ ഇയാൾ സൂര്യയെ കുത്തി. അതിനു ശേഷം ഇയാള്‍ സ്വയം കൈയ്‌ക്ക് കുത്തുകയായിരുന്നു. വത്സലയും മകളും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാനാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ മൊഴി നല്‍കി.
കൈയ്ക്ക് പരിക്കേറ്റ അരുണിനെ പ്രാഥമിക ചികിത്സയ്ക്കും അന്വേഷണത്തിനും ശേഷം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടുദിവസത്തിനുള്ളില്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് നെടുമങ്ങാട് ഡി വൈ. എസ്. പി അനില്‍കുമാര്‍ പറഞ്ഞു.
Discussion about this post