കണ്ണൂർ : പയ്യാമ്പലത്തെ കെ.ജി മാരാർ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു. സ്മൃതി കുടീരത്തിന് മുന്നിലായാണ് കത്തിക്കരിഞ്ഞ നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പയ്യാമ്പലത്ത് എത്തി.
സ്മാരകത്തിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം കണ്ട ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു.
സ്മൃതി കുടീരത്തോട് ഹീനമായ സമീപനമാണ് കോർപ്പറേഷന് ഉള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു. കൊറോണ ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിനായി കൊണ്ടുവന്ന വിറകുകൾ സ്മാരകത്തിന് മുൻപിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതുപയോഗിച്ചാണ് നായയെ കത്തിച്ചിരിക്കുന്നത്. ധാരാളം സ്ഥലമുണ്ടായിട്ടും സ്മൃതി കൂടീരത്തിന് മുൻപിൽ നായയെ കത്തിച്ചത് ആസൂത്രിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നായയെ കത്തിച്ച സംഭവം സാമൂഹ്യവിരുദ്ധർ ആവാമെന്നാണ് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനന്റെ വാദം. സമൂഹം ആദരിക്കുന്നവരുടെ സ്മൃതി കുടീരത്തിന് നേരെയുള്ള അനാദരവ് തെറ്റാണ്. സംഭവത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് മേയർ പറഞ്ഞു.
Discussion about this post