ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ് പിടിയിൽ. പെരിഞ്ചാംകുട്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. വെള്ളത്തൂവൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.
20 ദിവസങ്ങളായി ഇയാൾ ഒളിവിലാണ്. രണ്ടു സുഹൃത്തുക്കളുമായും ഒരു പൊലീസുദ്യോഗസ്ഥനുമായും ടെലിഫോണിൽ ഇയാൾ സംസാരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനോയി ഉള്ള സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചത്.
ദിവസങ്ങളായി പൊലീസിനെ സമർഥമായി കബളിക്കുകയായിരുന്നു ഇയാൾ. ബിനോയിയുടെ മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.
പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്നുകുഴിച്ചുമൂടിയത് അയൽവാസിയായ ബിനോയ് തന്നെയെന്നാണ് പൊലീസ് ഏറെക്കുറെ ഉറപ്പിക്കുന്നത്. ഇയാളുടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൊലനടന്ന ഓഗസ്റ്റ് 12ന് മുമ്പ് സിന്ധുവും ബിനോയും തമ്മിൽ വാക്ക് തര്‍ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു.
Discussion about this post