ആലപ്പുഴ: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ച ഭർത്താവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് ജീവനൊടുക്കിയത്. വെറും നാല് മാസം മുൻപായിരുന്നു സനുക്കുട്ടന്റെയും മാവേലിക്കര സ്വദേശിനിയായ ഹരീഷ്മയുടെയും വിവാഹം നടന്നത്. വിവാഹശേഷം ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിസ്ഥലമായ ദോഹയിലേക്ക് മടങ്ങിയത്. മൂന്ന് മാസം ഗർഭിണിയായിരുന്ന ഹരീഷ്മ കഴിഞ്ഞ ദിവസമാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്.
ഭാര്യയുടെ മരണവിവരമറിഞ്ഞ് മാനസികമായി തകർന്ന സനുക്കുട്ടൻ ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ദോഹയിൽ നിന്നും കണക്‌ഷൻ ഫ്ലൈറ്റിൽ ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം അവിടെനിന്ന് നെടുമ്പാശേരിയിലേക്ക് വരുമെന്നാണ് സനുക്കുട്ടൻ ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാൽ ബെംഗളൂരുവിൽ എത്തിയ ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലാതാവുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി കർണാടക പൊലീസ് വിവരം നൽകുന്നത്. ബന്ധുക്കൾ സ്ഥലത്തെത്തിയാണ് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിച്ചത്. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. തുടരന്വേഷണത്തിനായി എടത്വ പൊലീസ് ബെംഗളൂരുവിലേക്ക് തിരിക്കും.










