പാലക്കാട്: പാലക്കാട് നഗരമധ്യത്തിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് ആയുർവേദ കടയുടെ മറവിൽ. പൊലീസിന്‍റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ മേട്ടുപാളയം സ്ട്രീറ്റിലാണ് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്. കടയിൽ നിന്നും നിരവധി സിമ്മുകളും കേബിളുകളും പിടിച്ചെടുത്തു. കീര്‍ത്തി ആയുവര്‍വേദിക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലായിരുന്നു സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് സ്വദേശിയായ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
ഇതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിലാണ് പരിശോധന നടത്തിയത്. കടയിൽ നിന്നും 16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിംബോക്സും നിരവധി സിമ്മുകളും കേബിളുകളും അഡ്രസ്സ് രേഖകളും പിടിച്ചെടുത്തു. ആയുര്‍വേദിക് സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണംപറമ്പ് സ്വദേശി സുലൈമാനിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് വ്യക്തമാക്കി. ചില ദിവസങ്ങളിൽ പരിചയക്കാരല്ലാത്ത ആളുകൾ ഈ കടയിൽ വന്ന് പോകാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് നടത്തിയിരുന്ന സംഘം തന്നെയാണോ ഇവിടെയും പ്രവര്‍ത്തിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
Discussion about this post