ഡൽഹി : പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയിൽ അനുകൂല വിധിയുമായി സുപ്രീംകോടതി. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓണ്‍ലൈന്‍ പരീക്ഷ നടത്താനാകില്ലെന്നാണ് സർക്കാർ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ഏഴ് ലക്ഷം പേര്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് കേരളത്തിന്റെ ഹര്‍ജി അനുവദിച്ചത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഉറപ്പ് മുഖവിലയ്‌ക്കെടുത്താണ് ഓഫ്‌ലൈന്‍ പരീക്ഷയ്ക്ക് എതിരായ ഹര്‍ജികള്‍ കോടതി തള്ളിയത്.
സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്നാണ് പരീക്ഷ നടത്താനുള്ള അനുവാദം നൽകികൊണ്ട് കോടതി ചൂണ്ടിക്കാണിച്ചത്. വിദ്യാർഥികളുടെ സുരക്ഷക്കാവശ്യമായ മുൻകരുതലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു. പുതുക്കിയ ടൈം ടേബിൾ എത്രയും പെട്ടെന്ന് റെഡിയാക്കുമെന്നും
ആരോഗ്യ വകുപ്പിന്റെയും തദ്ദേശീയ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും അഭിപ്രായം കൂടിയറിഞ്ഞിട്ടേ വിശദമായ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post