ഗുവാഹത്തി: എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയുടെ വസ്ത്രത്തിന് നീളക്കുറവെന്ന് ചൂണ്ടിക്കാട്ടി പരീക്ഷയ്ക്കിരുത്താതെ അധികൃതർ. ഒടുവില്‍ വിദ്യാര്‍ഥിനി പരീക്ഷാ ഹാളിലെത്തിയത് കർട്ടൻ ചുറ്റി. അസമിലെ സോനിത്പുർ ജില്ലയിലാണ് സംഭവം. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട നിമിഷമെന്നാണ് സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ പ്രതികരണം.
അസം അഗ്രികള്‍ചര്‍ സര്‍വകലാശാല നടത്തിയ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ 19കാരിയായ ജുബ്ലി തമുലി എന്ന വിദ്യാര്‍ഥിനിക്കാണ് മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വച്ച് ഇത്തരമൊരു അപമാനം നേരിടേണ്ടി വന്നത്. സെപ്റ്റംബര്‍ 15ന് ബിശ്വന്ത് ചാര്യാലിയില്‍ നിന്നും അച്ഛനൊപ്പം തേസ്പൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിയതായിരുന്നു.
”പരീക്ഷാസമയത്ത് മറ്റ് വിദ്യാര്‍ഥികളുടെ കൂടെ പരീക്ഷാ ഹാളിലേക്ക് പോവുകയായിരുന്നു. എന്നാല്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ തന്നെ മാത്രം മാറ്റിനിര്‍ത്തുകയും ബാക്കിയുള്ള എല്ലാ വിദ്യാര്‍ഥികളേയും അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. അഡ്മിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോടോ കോപ്പി എന്നിങ്ങനെ എല്ലാ രേഖകളും കൈയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചതേയില്ല. അവര്‍ പറഞ്ഞത് വസ്ത്രത്തിന് നീളക്കുറവാണെന്നും ഇത് പരീക്ഷാ ഹാളില്‍ അനുവദിക്കില്ല എന്നുമായിരുന്നു.
ഇക്കാര്യം അഡ്മിറ്റ് കാര്‍ഡില്‍ വ്യക്തമാക്കിയിട്ടില്ലല്ലോ എന്നു ചോദിച്ചു. അതൊക്കെ നിങ്ങള്‍ അറിയണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ മറുപടി. എന്നാല്‍ അഡ്മിറ്റ് കാര്‍ഡില്‍ ഇല്ലാത്ത കാര്യങ്ങള്‍ എങ്ങനെയാണ് ഞാന്‍ അറിയേണ്ടത് എന്ന് അവരോട് തിരിച്ച് ചോദിച്ചു”- വിദ്യാര്‍ഥിനി പറയുന്നു.
തുടര്‍ന്ന് പിതാവിനോട് പാന്റ് വാങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. പാന്റ് വാങ്ങി വരുന്ന സമയം വരെ പുറത്തിരിക്കേണ്ടി വരും എന്നതിനാല്‍ കർട്ടൻ ചുറ്റി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ കൂട്ടുകാരികള്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കർട്ടൻ ചുറ്റിയാണ് താന്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തിയതെന്നും വിദ്യാര്‍ഥിനി പറയുന്നു.
Discussion about this post