തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ മികച്ച വിജയവുമായി ജനപ്രതിനിധികള്‍. 67 ജനപ്രതിനിധികളാണ് 2021 ജൂലായില്‍ നടന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ രണ്ടാം വര്‍ഷ പരീക്ഷയെഴുതി വിജയിച്ചത്. പഞ്ചായത്ത് മെമ്പർമാർ മുതല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങള്‍ വരെയുള്ളവര്‍ സാക്ഷരതാ മിഷന്റെ ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ പഠിച്ച് വിജയികളായി.
31 ഗ്രാമപഞ്ചായത്ത് മെമ്പർമാർ, 2 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, ഒരു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, 7 ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ വിജയിച്ചവരില്‍ ഉള്‍പ്പെടും. 11 ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, രണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങള്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരും വിജയിച്ച ജനപ്രതിനിധികളില്‍ ഉള്‍പ്പെടും.
എറണാകുളം ജില്ലയിലെ ഇളംകുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രസികല ആര്‍, കൊല്ലം ജില്ലയിലെ അലയമണ്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അസീനാ ബീവി, പനയം ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ശ്രീമതി ഇ. ജിജി എന്നിവര്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ ശ്രീമതി പി.ഷൈറീനയാണ് ഉന്നതപഠനത്തിന് അര്‍ഹനേടിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്.
തിരുവനന്തപുരം,തൃശൂര്‍ എന്നിവിടങ്ങളിലെ രണ്ട് ജില്ലാപഞ്ചായത്തംഗങ്ങളും വിജയിച്ചിട്ടുണ്ട്. രണ്ട് നഗരസഭാ കൗണ്‍സിലര്‍മാരും ഒരു നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും വിജയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരസഭയിലെ ശ്രീ. കെ. മുരുകന്‍, പത്തനംതിട്ട നഗരസഭയിലെ ശ്രീ പി. കെ. അര്‍ജുനന്‍ എന്നിവരാണ് വിജയിച്ച കൗണ്‍സിലര്‍മാര്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഷീജാമോളും വിജയിച്ചു. മലപ്പുറം ജില്ലയിലെ 5 മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരും എറണാകുളം പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഒരു കൗണ്‍സിലറും വിജയിച്ചവരില്‍ ഉള്‍പ്പെടും.
ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ വിജയിച്ചത്. മലപ്പുറം ജില്ലയില്‍ 13 സ്ത്രീകളും 6 പുരുഷന്‍മാരുമുള്‍പ്പെടെ 19 ജനപ്രതിനിധികള്‍ ഉന്നതപഠനത്തിന് അര്‍ഹതനേടി. പാലക്കാട് ജില്ലയില്‍ വിജയിച്ച 11 ജനപ്രതിനിധികളും സ്ത്രീകളാണ്. വിജയികളായ 67 ജനപ്രതിനിധികളില്‍ 53 സ്ത്രീകളും 14 പുരുഷന്‍മാരുമാണുള്ളത്.
Discussion about this post