ചണ്ഡീഗഢ്: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള ചർച്ചകൾ സജീവമായിരിക്കെ ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ രാഷ്ട്രീയ നിലപാട് ശ്രദ്ധാ കേന്ദ്രമാകുന്നു. അമരീന്ദറിനോട് കോൺഗ്രസ് നീതികേട് കാട്ടി എന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ പ്രബലമാണ്. രാഷ്ട്രീയം ഉപേക്ഷിക്കില്ല, കാത്തിരിക്കും, അവസരങ്ങൾ വിനിയോഗിക്കും എന്ന അമരീന്ദറിന്റെ വാക്കുകൾ തന്നെയാണ് പഞ്ചാബ് രാഷ്ട്രീയത്തിലെ ഇന്നത്തെ പ്രധാന ചർച്ചാ വിഷയം.
ഒരു സൈനികൻ എന്ന നിലയിൽ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ താൻ സജീവമായിരിക്കുമെന്നും അമരീന്ദർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. അമരീന്ദർ സിംഗിന്റെ വാക്കുകളെ ശ്രദ്ധാപൂർവ്വമാണ് ബിജെപിയും വീക്ഷിക്കുന്നത്. കർഷക സമരങ്ങളുടെ പേരിലുള്ള കോലാഹലങ്ങളേ ഏകോപിപ്പിക്കാൻ അമരീന്ദറിന്റെ അഭാവത്തിൽ കോൺഗ്രസ് വിയർക്കും എന്നും ബിജെപിക്ക് വ്യക്തമായി അറിയാം.
അമരീന്ദർ സിംഗിനെ ഒപ്പം നിർത്തിയാൽ പഞ്ചാബ് പിടിക്കാൻ ബിജെപിക്ക് അനായാസം സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമരീന്ദറിന്റെ സംശുദ്ധമായ രാഷ്ട്രീയ വ്യക്തിത്വവും ദേശീയവാദ നിലപാടുകളും ബിജെപിയും ആർ എസ് എസുമായും ഒത്ത് പോകാൻ സാധ്യതയുള്ളതാണ്.
അമരീന്ദറിനെ പുറത്താക്കിയ സാഹചര്യത്തിൽ കോൺഗ്രസിനെതിരായ ആക്രമണത്തിനും ബിജെപി മൂർച്ച കൂട്ടിയിട്ടുണ്ട്. കോൺഗ്രസ് സമസ്ത മേഖലകളിലും പരാജയപ്പെട്ടു എന്നാണ് ബിജെപി ആരോപിക്കുന്നത്. അമരീന്ദർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുകയാണ്.
പഞ്ചാബിലെ ഹിന്ദുക്കൾക്കിടയിലും സ്വാധീനമുള്ള ശക്തനായ നേതാവാണ് അമരീന്ദർ സിംഗ്. അദ്ദേഹത്തിന്റെ സൈനിക പശ്ചാത്തലം, ദേശീയവാദ നിലപാടുകൾ, കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ബിജെപി അനുകൂല നിലപാടുകൾ, പാക് ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട്, സിദ്ധുവിന്റെ പാക് അനുകൂല നിലപാടുകളോടുള്ള പരസ്യമായ അതൃപ്തി, ഇവയൊക്കെ ബിജെപിയുമായി അമരീന്ദറിനെ അടുപ്പിക്കാൻ സാധ്യതയുള്ള പൊതു ഘടകങ്ങളായി വിലയിരുത്തപ്പെടുന്നവയാണ്.
Discussion about this post