കൊട്ടാരക്കര: ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികൾ സാമൂഹിക അകലം പാലിക്കാത്തതിനെത്തുടർന്ന് പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി എംപി മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരം ഹാളിലായിരുന്നു ചടങ്ങ്. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരം പദ്ധതിയിൽ 71 പേർക്കു തെങ്ങിൻതൈകൾ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്.
കാറിൽ നിന്ന് ഇറങ്ങുന്നതു മുതൽ നേതാക്കളും പ്രവർത്തകരും തിക്കും തിരക്കും കൂട്ടി. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മടങ്ങുമെന്ന മുന്നറിയിപ്പോടെയാണ് സുരേഷ് ഗോപി കാറിൽ നിന്ന് ഇറങ്ങിയതു തന്നെ.
കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ പേരിൽ ജൂബിലി മന്ദിരം വളപ്പിൽ ഓർമ്മ മരമായി തെങ്ങിൻ തൈ നട്ടായിരുന്നു ചടങ്ങുകൾക്കു തുടക്കം. തുടർന്ന് ജൂബിലി മന്ദിരം ഹാളിൽ പൊതു ചടങ്ങിനെത്തി. അവിടെയും പ്രവർത്തകർ തിക്കും തിരക്കും കൂട്ടി.
പല തവണ ആവശ്യപ്പെട്ടെങ്കിലും അകന്നു നിൽക്കാൻ പ്രവർത്തകർ തയാറായില്ല. ഇതിനിടെ ഭിന്നശേഷിക്കാരായ 2 പേർക്ക് സുരേഷ് ഗോപി തെങ്ങിൻ തൈ വിതരണം ചെയ്തു. സീറ്റുകളിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും വീണ്ടും അഭ്യർഥിച്ചു.
വേദിയിലുണ്ടായിരുന്ന നേതാക്കളും മൈക്കിലൂടെ അഭ്യർഥന നടത്തി. എന്നിട്ടും അണികൾ അനുസരിക്കാതെ വന്നതോടെ വേദിയിൽ കയറാനോ പ്രസംഗിക്കാനോ തയാറാകാതെ സുരേഷ് ഗോപി കാറിൽ കയറി മടങ്ങുകയായിരുന്നു. ബിജെപി ഭാരവാഹികൾ പിന്നീട് ചടങ്ങുകൾ പൂർത്തിയാക്കി.
Discussion about this post