ആലപ്പുഴ: കല്ലുപാലത്തിന് സമീപം പഴയകെട്ടിടം പൊളിക്കുന്നതിനിടെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മനുഷ്യന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങൾ കണ്ടത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികള്‍ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. അസ്ഥികളില്‍ അടയാളപ്പെടുത്തലുകള്‍ ഉള്ളതിനാല്‍ വൈദ്യപഠനാവശ്യത്തിനായി ഡോക്ടര്‍മാര്‍ ഉപയോഗിച്ചതാണെന്ന് സംശയമുണ്ട്.
ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിെന്റ നേതൃത്വത്തില്‍ സൗത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടം പോസ്റ്റുമോര്‍ട്ടത്തിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പൊലീസ് സര്ജന് കൈമാറി. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ക്ക് വ്യക്തതവരും. പ്രാഥമിക നിഗമനത്തില്‍ ദുരൂഹതയില്ലെങ്കിലും സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാത്ത വീടാണിത്. എട്ടുവര്‍ഷം മുമ്പ് ഡോക്ടര്‍ അടക്കമുള്ളവര്‍ വാടകക്ക് താമസിച്ചിരുന്നു. തലയോട്ടികള്‍ രണ്ടായി മുറിച്ച നിലയിലുള്ളവയാണ്. വിശാലമായ സ്ഥലവും കെട്ടിടവും അഞ്ചിലധികം പേരുടെ ഉടമസ്ഥതയില്‍ കൈമറിഞ്ഞെത്തി വ്യാപാരിയായ കണ്ണന് വിലക്കു വാങ്ങുകയായിരുന്നു. കാടുപിടിച്ച സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യമുള്ളതായി സമീപവാസികളുടെ പരാതിയില്‍ ഞായറാഴ്ച രാവിലെ സ്ഥല ഉടമ എക്സ്കവേറ്റര്‍ ഉപയോഗിച്ച് കാട് നീക്കാനെത്തി. വീടിന് സമീപത്ത് ജീര്‍ണാവസ്ഥയിലായ വിറക് പുര പൊളിക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത, പദ്മിനി, രാഗിണി ചലച്ചിത്ര നടിമാരില്‍ ലളിതയുടെ ബംഗ്ലാവായിരുന്നു ഇത്. ലളിതയും ഭര്‍ത്താവ് അഡ്വ. ശിവശങ്കരന് നായരും ഏറെക്കാലം താമസിച്ചിരുന്നു. അക്കാലത്ത് ഉദയാസ്റ്റുഡിയോയില്‍ ചിത്രീകരണത്തിനെത്തിയിരുന്ന നടന്മാരായ സത്യന്, പ്രേംനസീര്‍ തുടങ്ങിയവര്‍ ഈ വീട്ടിലെ അതിഥികളായിട്ടുണ്ട്. ഇവര്‍ വീടിന്റെ മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ആരാധകരെ അഭിവാദ്യം ചെയ്തിരുന്നതായി പഴയ തലമുറയിലുള്ളവര്‍ പറയുന്നു. ഈ വീട്ടില്‍ സത്യസായി ബാബയും സന്ദര്‍ശിച്ചിട്ടുണ്ട്.
പിന്നീട് ഒരു ഡോക്ടര്‍ ഏറക്കാലം താമസിച്ചിരുന്നു. ഈ വീട്ടില്‍ അന്നത്തെ കെട്ടിട ഉടമയുടെ ബന്ധുക്കളായ ദമ്പതികളും താമസിച്ചിരുന്നു. വാടകക്ക് താമസിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെയും മുന്‍കാല കെട്ടിട ഉടമകളുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
Discussion about this post