അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിലൂടെ 21,000 കോടി വിലവരുന്ന ഹെറോയിന്‍ പിടിച്ചെടുത്ത സംഭവത്തില്‍ അഞ്ച് അഫ്ഗാന്‍ പൗരന്മാരും ഒരു ഉസ്‌ബെക്കിസ്ഥാന്‍ പൗരനുമുള്‍പ്പടെ എട്ടുപേര്‍ പിടിയില്‍. ബാക്കിയുളളവര്‍ ഇന്ത്യക്കാരാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.
വിജയവാഡയിലെ ആഷി ട്രേഡിംഗ് കമ്ബനിയുടെ പേരില്‍ എത്തിയ രണ്ട് കണ്ടെയിനറുകളില്‍ നിന്നാണ് 3000 കിലോയോളം ലഹരിവസ്‌തുക്കള്‍ പിടിച്ചത്. കമ്പനി ഉടമകളായ തമിഴ്‌നാട് സ്വദേശികള്‍ മച്ചാവരം സുധാകര്‍, ഭാര്യ വൈശാലി എന്നിവരെ ചെന്നൈയില്‍ അറസ്‌റ്റ് ചെയ്‌തു. ഇവരെ ഭുജിലെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 10 ദിവസത്തെ ഡി.ആര്‍.ഐ കസ്‌റ്റഡിയില്‍ വിട്ടു.
സംഭവത്തിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ ഡല്‍ഹിയില്‍ നിന്ന് 16 കിലോ ഹെറോയിനും ലഹരി വസ്‌തുക്കളും പിടികൂടി. നോയിഡയില്‍ നിന്ന് ഹെറോയിന്‍, കൊക്കെയിന്‍ എന്നിവ 23 കിലോ പിടികൂടി. അതേസമയം തുറമുഖ നടത്തിപ്പല്ലാതെ കൊണ്ടുവന്ന കണ്ടെയ്‌നറില്‍ ഉത്തരവാദിത്വമില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കമ്പനിക്കെതിരായ ആരോപണങ്ങളെല്ലാം വാര്‍ത്താകുറിപ്പിലൂടെ അവര്‍ നിഷേധിച്ചു. പതിവ് പരിശോധനയ്‌ക്കിടെയാണ് തുറമുഖത്തില്‍ അന്വേഷണസംഘത്തിന് ഇത്രയധികം ലഹരിമരുന്ന് ലഭിച്ചത്. ഇതെക്കുറിച്ച് രഹസ്യവിവരമില്ലായിരുന്നു എന്നാണ് സൂചന.











