പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത രക്തച്ചൊരിച്ചിലിലേക്ക് നീങ്ങവെ, ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിന്റെ കൊലപാതകത്തിൽ നിർണ്ണായക പ്രതികരണവുമായി അമേരിക്ക. ഇറാന്റെ ചാരത്തലവന്റെ മരണം അമേരിക്കയെ സംബന്ധിച്ചിടത്തോളം ‘നല്ലൊരു കാര്യമാണെന്ന്’ വൈറ്റ് ഹൗസ് വക്താക്കൾ പ്രതികരിച്ചു. ഇറാന്റെ സുരക്ഷാ ശില്പി അലി ലാരിജാനിയെ വകവരുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്റലിജൻസ് മന്ത്രിയെയും ഇസ്രായേൽ ഇല്ലാതാക്കിയത്. ലാരിജാനിയുടെ മരണം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് കൊണ്ട് ഇറാന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടില്ലെന്നും ഭരണകൂടം വ്യക്തികളെ കേന്ദ്രീകരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചി വ്യക്തമാക്കി.
അതേസമയം, ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ദശകങ്ങൾക്കിടയിലെ ഏറ്റവും മാരകമായ ആക്രമണമാണ് ഇസ്രായേൽ ബുധനാഴ്ച നടത്തിയത്. മധ്യ ബെയ്റൂട്ടിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു തരിപ്പണമായി. ഇതിന് തിരിച്ചടിയായി ഇസ്രായേലിന് നേരെ ഇറാൻ മൾട്ടിപ്പിൾ വാർഹെഡ് മിസൈലുകൾ വർഷിച്ചു. ടെൽ അവീവിന് സമീപം പതിച്ച മിസൈൽ ആക്രമണത്തിൽ രണ്ട് ഇസ്രായേലികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹിസ്ബുള്ളയ്ക്കെതിരെ തെക്കൻ ലെബനനിൽ ഇസ്രായേൽ കരയുദ്ധം ശക്തമാക്കിയതോടെ മേഖല പൂർണ്ണമായും യുദ്ധക്കളമായി മാറിയിരിക്കുകയാണ്.
സമാധാന ചർച്ചകൾക്കുള്ള എല്ലാ വാതിലുകളും അടച്ചുകൊണ്ടാണ് ഇറാന്റെ പുതിയ പരമാധികാരി മോജ്തബ ഖമേനി നിലപാട് സ്വീകരിച്ചിരിക്കുന്നത്. സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര മധ്യസ്ഥ ശ്രമങ്ങളെ അദ്ദേഹം തള്ളി. ഇതോടെ വരും ദിവസങ്ങളിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ കൂടുതൽ കടുക്കുമെന്ന് ഉറപ്പായി. ഇറാന്റെ സുപ്രധാനമായ സൈനിക, രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങളെ ഓരോന്നായി ഇല്ലാതാക്കുന്ന ഇസ്രായേൽ തന്ത്രത്തിന് അമേരിക്കയുടെ പൂർണ്ണ പിന്തുണയുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പുതിയ പ്രസ്താവന സൂചിപ്പിക്കുന്നത്.










