പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ (I-PAC) ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡ് മുഖ്യമന്ത്രി നേരിട്ടെത്തി തടസ്സപ്പെടുത്തിയ സംഭവം അങ്ങേയറ്റം ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ജനുവരി 8-ന് നടന്ന റെയ്ഡിനിടെ മമത ബാനർജിയും സംഘവും ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞതിനെതിരെ കേന്ദ്ര ഏജൻസി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമർശങ്ങൾ. മുഖ്യമന്ത്രി നേരിട്ട് സർക്കാർ ഓഫീസുകളിലേക്ക് ഇരച്ചുകയറുന്നതും കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും ഒരു ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ബംഗാൾ സർക്കാർ കോടതിയിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും മമതയുടെ ഇടപെടൽ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കോടതി. “ഒരു മുഖ്യമന്ത്രി തന്നെ കേന്ദ്ര ഏജൻസിയുടെ ജോലിയിൽ ഇടപെടാൻ തുനിഞ്ഞാൽ അതിന് കൃത്യമായ പ്രതിവിധി ഉണ്ടായേ തീരൂ. നാളെ മറ്റൊരു മുഖ്യമന്ത്രി കൂടി ഇത് ആവർത്തിച്ചാൽ എന്തുണ്ടാകും? ഇത്തരം സാഹചര്യങ്ങൾ നേരിടാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ (SOP) ആവശ്യമാണ്,” എന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര ഏജൻസികളെ ഇത്തരം നിയമവിരുദ്ധമായ ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു. ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഭരണഘടനാപരമായ പരിഹാരങ്ങളെക്കുറിച്ച് വാദിച്ചെങ്കിലും മമതയുടെ പെരുമാറ്റം സൃഷ്ടിച്ച ഭരണഘടനാ പ്രതിസന്ധിയെ കോടതി ഗൗരവത്തോടെയാണ് കണ്ടത്.
ഇഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതും മമത ബാനർജിയുടെ പതിവുശൈലിയാണെന്ന ആരോപണം ഇതോടെ സുപ്രീം കോടതിയുടെ നിരീക്ഷണത്തിലൂടെ ബലപ്പെട്ടിരിക്കുകയാണ്. ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി സൂചന നൽകി. ഐ-പാക്ക് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ശ്രമിച്ച ഇഡിയെ ബംഗാൾ പോലീസ് ഉപയോഗിച്ചും മമത നേരിട്ടും തടഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. സുപ്രീം കോടതിയുടെ ഈ പരാമർശം മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും ദേശീയ തലത്തിൽ വലിയ തിരിച്ചടിയായിരിക്കുകയാണ്.










