തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ പുനപരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഏഴായിരത്തോളം അധിക മരണങ്ങൾ. 2020 മാർച്ച് 28-നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് പുനഃപരിശോധിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് മരണകാരണം പുന:പരിശോധിച്ചത്.
ആരോഗ്യ വകുപ്പിന്റെ കണക്കുകളും ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ച കണക്കുകളും തമ്മിൽ 7316 മരണങ്ങളുടെ വ്യത്യാസമുള്ളതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ആ സമയത്ത് പതിനാറായിരത്തിലധികം മരണമാണ് ആരോഗ്യവുകുപ്പിന്റെ കണക്കുകളിലുണ്ടായിരുന്നത്. എന്നാൽ ഇൻഫർമേഷൻ മിഷൻ കണക്കുകളിൽ ഇത് ഇരുപത്തിമൂവായിരത്തിൽ കൂടുതലാണ്.
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ മറച്ചുവെക്കുന്നുവെന്ന് പരാതികൾ വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ കണക്കുകൾ പുറത്തു വരുന്നത്. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പുതിയ കണക്കുകൾ അംഗീകരിച്ചിട്ടില്ല.
Discussion about this post