കല്പറ്റ: ബാണാസുര ഡാമിനു സമീപം വൈശാലിമുക്കില് നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവും മയക്കുമരുന്നുമായി കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ നാലു യുവാക്കള്‍ പിടിയിലായി. താമരശ്ശേരി ചെമ്ബ്രോല്മീത്തല്-കണ്ടോത്തുപാറയിലെ മലയില്‍തൊടുകയില്‍ ഷഫാന് (30), താമരശ്ശേരി നരിക്കുനിയിലെ കിഴക്കേതൊടുകയില്‍ ഷിബിലി (21), നരിക്കുനി പുറായില്‍ ഹൗസില്‍ വി.സി. ബിജിന് (28), മലപ്പുറം മഠത്തില്തൊടികയിലെ വാളാന്പറമ്പൻ ഹൗസില്‍ വി. അബ്ദുല്‍ ജസീല്‍ (26) എന്നിവരാണ് പിടിയിലായത്.
വിനോദസഞ്ചാരികള്‍ക്ക് മയക്കുമരുന്നും കഞ്ചാവും വില്പന നടത്തുന്ന സംഘമാണ് ജില്ല പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും, പടിഞ്ഞാറത്തറ എസ്.ഐ പി. ഷമീറും സംഘവും നടത്തിയ പരിശോധനയിൽ പിടിയിലായത്.
ജീപ്പില്‍ വില്പനക്കായി ചെറിയ പൊതികളാക്കി സൂക്ഷിച്ച കാല് കിലോയോളം കഞ്ചാവും 0.48 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും 1,96,000 രൂപയുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്നു തൂക്കി വില്ക്കാന് ഉപയോഗിച്ച ചെറിയ ഇലക്ട്രോണിക് മെഷീനും ഇവരില്‍നിന്ന് പിടികൂടി.
പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാം പരിസരത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റും മയക്കുമരുന്നും കഞ്ചാവും വില്പന നടത്തി വരുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പടിഞ്ഞാറത്തറയില്‍ വാടക വീട് എടുത്ത് വിനോദസഞ്ചാരികള്‍ക്കും മറ്റും മയക്കുമരുന്നും കഞ്ചാവും വില്പന നടത്തുന്ന സംഘമാണ് പിടിയിലായത്.
Discussion about this post