കൊച്ചി: ഒരുവര്‍ഷം മുമ്പ് ആറ്റിങ്ങലില്‍നിന്ന് 500 കിലോ കഞ്ചാവുമായി ലോറി പിടികൂടിയ സംഭവത്തിലെ എക്സൈസ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ സൂക്ഷിച്ചു വെക്കണമെന്ന് മൊബൈല്‍ സേവനദാതാക്കള്‍ക്ക് ഹൈകോടതിയുടെ നിര്‍ദേശം.
കേസ് കെട്ടിച്ചമച്ചതാണെന്നും കഞ്ചാവ് ലോറിയും പ്രതികളും പിടിയിലായത് മൈസൂരുവിലാണെന്നും ചൂണ്ടിക്കാട്ടി അഞ്ചാം പ്രതിയുടെ പിതാവ് കോഴിക്കോട് സ്വദേശി വി.കെ. രാജന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്റെ ഉത്തരവ്. അന്വേഷണസംഘത്തിന്റെ കാള്‍ ഡേറ്റ രേഖകളും ടവര്‍ ലൊക്കേഷനുകളും സൂക്ഷിച്ചുവെക്കാന്‍ ബി.എസ്.എന്‍.എല്‍, വോഡഫോൺ കമ്പനികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
2020 സെപ്റ്റംബര്‍ ആറിനാണ് ആന്ധ്രയില്‍നിന്ന് കഞ്ചാവുമായെത്തിയ ലോറി ആറ്റിങ്ങല്‍ കോരാണി ടോള്‍ മുക്കില്‍നിന്ന് എക്സൈസ് എന്‍ഫോഴ്സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. പഞ്ചാബ് സ്വദേശിയായ ലോറി ഡ്രൈവര്‍ ഖുല്‍വന്ത് സിങ് ഖല്‍സി, ക്ലീനര്‍ ഝാര്‍ഖണ്ഡ് സ്വദേശി കൃഷ്‌ണയാദവ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍നിന്ന് മൈസൂരു വഴി കേരളത്തിലെത്തിച്ച് കഞ്ചാവ് മൊത്തവിതരണ സംഘങ്ങള്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തിയിരുന്നു.
തുടരന്വേഷണത്തില്‍ കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ്, തിരുവനന്തപുരം മുടപുരം സ്വദേശി ജയചന്ദ്രന്‍, തൃശൂര്‍ സ്വദേശി സെബു, ആഭേഷ് തുടങ്ങിയവരെ പ്രതി ചേര്‍ത്തു. എന്നാല്‍, ലോറിയടക്കം കഞ്ചാവ് പിടികൂടിയത് 2020 സെപ്റ്റംബര്‍ നാലിന് മൈസൂരുവിലാണെന്നും ഇതു കേരളത്തിലേക്ക് കൊണ്ടുവന്ന് കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് ഹരജിക്കാരെന്റ ആരോപണം. ഇതു തെളിയിക്കാന്‍ എക്സൈസ് സ്ക്വാഡിലുണ്ടായിരുന്ന 10 ഉദ്യോഗസ്ഥരുടെയും മൊബൈല്‍ കാള്‍ ഡേറ്റ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചാല്‍ മതിയെന്നും ഹർജിക്കാരന്‍ വാദിച്ചു. തുടര്‍ന്നാണ് ഇവ സൂക്ഷിച്ചുവെക്കാന്‍ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.
വിചാരണവേളയില്‍ ആവശ്യമെങ്കില്‍ തിരുവനന്തപുരം ജില്ല അഡീഷനല്‍ സെഷന്‍സ് കോടതിക്ക് ഇത് തെളിവായി സ്വീകരിക്കാം. അതിനു മുമ്പ് എക്സൈസ് ഉദ്യോഗസ്ഥരുടെ വാദംകൂടി കേള്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post