തൃശ്ശൂർ: കനം കുറഞ്ഞ പലക ഒട്ടിച്ച പോലൊരു കറുത്ത തൊപ്പിയും പാദംവരെ എത്തുന്ന കറുത്ത ഗൗണും ഇട്ടു വന്നാലേ മെഡിസിൻ ബിരുദം സ്വീകരിക്കാനാവൂെയന്ന കാഴ്‌ചപ്പാടിന് ഭേദഗതി. കേരള ആരോഗ്യ സർവകലാശാലയാണ് ബിരുദദാനച്ചടങ്ങിനു വേഷം മാറ്റി നിശ്ചയിച്ചത്. ആൺകുട്ടികൾ മുണ്ടും ജുബ്ബയും, പെൺകുട്ടികൾ കേരള സാരിയും ബ്ലൗസും.
ഒക്ടോബർ അഞ്ചിന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ, പുതിയ ഡോക്ടർമാരെ പ്രഖ്യാപിക്കുന്ന ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം. കേരള സാരിയിൽ പ്രൊ-ചാൻസലറായ ആരോഗ്യമന്ത്രി വീണാ ജോർജും ഉണ്ടാവും. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല, ബിരുദദാന വേഷവിധാനം തദ്ദേശീയ ശൈലിയിലേക്ക് മാറ്റുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം 50 വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് ചടങ്ങ്.
ആൺകുട്ടികളും പെൺകുട്ടികളും 2.8 മീറ്റർ നീളമുള്ള കസവുവേഷ്ടിയും തോളിൽ ധരിക്കും. വേഷ്ടി സർവകലാശാല തന്നെ വാങ്ങി നൽകും. അത് അവർക്കു തന്നെ എടുക്കാം. ബാക്കി വേഷങ്ങൾ കുട്ടികൾ തന്നെ വാങ്ങണം. ആൺകുട്ടികൾക്ക് വെള്ള, അല്ലെങ്കിൽ ഇളംമഞ്ഞ കലർന്ന വെള്ളഷർട്ടാണ് വേണ്ടത്. പെൺകുട്ടികൾക്ക് കേരളസാരിക്ക് ഇളംമഞ്ഞ കലർന്ന വെള്ള ബ്ലൗസാണ് നിർദേശിച്ചിരിക്കുന്നത്. സാരിക്കും ബ്ലൗസിനും വർണാഭമായ ബോർഡറുകളാവാം.
റാങ്ക് ജേതാക്കൾ, അവാർഡ് അടക്കമുള്ള മികവുകൾ നേടിയവർ എന്നിങ്ങനെയുള്ള 50 കുട്ടികളെയാണ് ചടങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോ, നഴ്‌സിങ്, ഫാർമസി, ലബോറട്ടറി ടെക്‌നോളജി തുടങ്ങിയ മേഖലകളിൽനിന്ന് 15,000 ബിരുദ, ബിരുദാനന്തര വിദ്യാർഥികളാണ് ഇക്കുറി പുറത്തിറങ്ങുന്നത്. തത്‌സമയ സംപ്രേഷണം സർവകലാശാലയുടെ വെബ്‌സൈറ്റിലെ യു ട്യൂബ് ലിങ്കിലൂടെ ഉണ്ടാവും.
ഇത്രനാളും ചെന്നൈയിലെ ഒരു കമ്പനിയാണ് ഗൗണും തൊപ്പിയും സർവകലാശാലയിൽ എത്തിച്ചിരുന്നത്. കോവിഡുകാലത്തിത് ശരിയല്ല എന്ന കാഴ്‌ചപ്പാടാണ് പുതിയ തീരുമാനത്തിന് കാരണമായത്. 12-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ സർവകലാശാലകൾ തുടങ്ങിയപ്പോൾ മുതലുള്ള ശൈലിയാണ് ബ്രിട്ടീഷുകാർ ഭരിച്ച രാജ്യങ്ങളും പിന്തുടർന്നത്. ഇത് മാറ്റണമെന്ന് യു.ജി.സി. 2019-ൽ നിർദേശം നൽകിയിരുന്നു. ഇതുവരെ ആരും ഇത് നടപ്പാക്കിയിരുന്നില്ല. ”ഗൗണും തൊപ്പിയും നമ്മുടെ നാടിന് ഇണങ്ങാത്ത ശൈലിയാണ്. പുതിയ മാറ്റത്തെ കുട്ടികൾ സ്വാഗതം ചെയ്തിട്ടുണ്ട്”- ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു .
Discussion about this post