കൊല്ലം ∙ ഉത്ര വധക്കേസിൽ കോടതിവിധി ശരിയായതെന്നും കേസ് അന്വേഷണവും ഈ വിധിയും ടീം വര്‍ക്കിന്‍റെ വിജയമാണെന്നും പാമ്പുപിടിത്തക്കാരനും കേസിലെ സാക്ഷികളിലൊരാളുമായ വാവ സുരേഷ്. ഇത്തരത്തിൽ കേരളത്തിലെ ആദ്യത്തെ കേസാണ്. തൂക്കിക്കൊല്ലാൻ വിധിക്കുന്നതിലും നല്ലതു ജീവപര്യന്തമാണ്. മിക്കവാറും സൂരജിനു ശിഷ്ടകാലം മുഴുവൻ ജയിലില്‍ കിടക്കേണ്ടി വരും. ഈ വിധി തന്നെയാണു നല്ലതെന്നും സുരേഷ് പറഞ്ഞു.
‘അണലിയുടെ കടിയേറ്റെന്നു കേട്ടപ്പോൾതന്നെ എനിക്കു സംശയം ഉണ്ടായിരുന്നു. സൂരജിനെ കടിക്കാതെ, ഉത്രയെ മാത്രം പാമ്പു കടിച്ചു എന്ന് കേട്ടപ്പോൾ ഇതു കൊലപാതക ശ്രമമാണെന്ന് എനിക്കു മനസ്സിലായി. മറ്റുള്ളവർക്കു വിധി ഒരു പാഠമാകട്ടെ. ഉത്രയുടെ കുടുംബം ഇപ്പോള്‍ ഈ വിധിയിൽ തൃപ്തരല്ല. പക്ഷേ, പിന്നീട് അവർക്കു വിധിയുടെ ഗുണം മനസ്സിലാകും’-സുരേഷ് പറഞ്ഞു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞ് ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയുമാണു കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കൂ. ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു.
Discussion about this post