ഡല്‍ഹി: ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ നടന്ന ദലിത് തൊഴിലാളി ലഖ്ബീര്‍ സിങ്ങിന്‍റെ ക്രൂരമായി കൊലപ്പെടുത്തിയ രണ്ടു നിഹാങ്കുകള്‍ കൂടി പൊലീസില്‍ കീഴടങ്ങി. ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവരാണ് ഹരിയാന പൊലീസില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം െചയ്തു.
വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സിംഘു അതിര്‍ത്തിയില്‍ കൈകാലുകള്‍ അറുത്തമാറ്റിയ നിലയില്‍ ബാരിക്കേഡില്‍ കെട്ടിവെച്ച ലഖ്ബീര്‍ സിങ്ങിന്‍റെ മൃതദേഹം കണ്ടുകിട്ടുന്നത്. വെള്ളിയാഴ്ചതന്നെ നിഹാങ്ക് സമൂഹത്തിലെ സരവ്ജീത് സിങ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസില്‍ കീഴടങ്ങിയിരുന്നു. ശനിയാഴ്ച സരവ്ജീതിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഏഴുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് ചോദ്യം ചെയ്യലില്‍ നാലു പ്രതികളുടെ പേരുകള്‍ കൂടി ഇയാള്‍ വെളിെപ്പടുത്തിയതായി പൊലീസ് അറിയിച്ചിരുന്നു.
ലഖ്ബീര്‍ സിങ്ങിന്‍റെ ദാരുണ കൊലപാതകത്തില്‍ ഖേദമില്ലെന്ന് പ്രതിയായ സരവ്ജിത് സിങ് വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിലൊന്നിലാണ് ചോദ്യത്തിനു മറുപടിയായി സരവ്ജിത് സംസാരിക്കുന്നത്. ശനിയാഴ്ച പഞ്ചാബിലെ ഗ്രാമത്തില്‍നിന്ന് നാരായണ്‍ സിങ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചതന്നെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിഹാങ് സമൂഹം രംഗത്തെത്തിയിരുന്നു. സിഖ് വിശുദ്ധ ഗ്രന്ഥം അശുദ്ധമാക്കിയതാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ ബലിദാനം നല്‍കിയെന്നായിരുന്നു ഇവരുടെ വാദം.
കൊലപാതകത്തോടനുബന്ധിച്ച് മൂന്നു വിഡിയോകളെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെയൊന്നും സാധുത പരിശോധിച്ചിട്ടില്ല. കര്‍ഷക സമരത്തിനു നേതൃത്വം നല്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും സിംഘുവില്‍ ക്യാമ്പ് ചെയ്തിരിക്കുന്ന ആയിരക്കണക്കിനു കര്‍ഷകരും കൊലപാതകത്തിലോ നിഹാങ്കുകളുമായോ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.
Discussion about this post