മലപ്പുറം: വാഹന പരിശോധനക്കിടെ മലപ്പുറം പൊലീസ് 10.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. രണ്ട് വാഹനത്തിലെ ആറു പേരില്‍ നിന്നാണ് ഇത്രയും കഞ്ചാവ് കണ്ടെടുത്തത്. തൃശൂര്‍ കൊടകര ചെമ്പുച്ചിറ അണലിപറമ്പിൽ എ. ആര്. വിഷ്ണു (29), കൊടകര ചെമ്പുച്ചിറ ഉമ്മലപറമ്പിൽ യു.എസ്. വിഷ്ണു (28), വരന്തരപ്പിള്ളി മാപ്രാണത്തുകാരന്‍ ബട്സണ്‍ ആന്റണി (26), തൃശൂര്‍ ആമ്പല്ലൂർ ചെറുവാള്‍ വീട്ടില്‍ സി. യു. വിഷ്ണു (27), മണ്ണാര്‍ക്കാട് ചെത്തല്ലൂര്‍ ചോലമുഖത്ത് മുഹമ്മദ് സാലി (35), കണ്ണൂര്‍ തളിപ്പറമ്പ് വെള്ളോറ കണ്ടക്കീല് വീട്ടില്‍ കെ. നൗഷാദ് (37) എന്നിവരെയാണ് മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
ഞായറാഴ്ച വൈകീട്ട് മലപ്പുറം മുണ്ടുപറമ്പ് ബൈപാസില്‍ തൃശൂര്‍ ഭാഗത്തുനിന്ന് രണ്ട് കാറുകളിലായി എത്തിയ സംഘത്തെ സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പിടികൂടിയത്. കാറില്‍ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഞ്ചാവ് കൈമാറുന്നതിന് വേണ്ടിയാണോ സംഘം എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.
അറസ്റ്റിലായതില്‍ മുഹമ്മദ് സാലിക്കും നൗഷാദിനും എതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ട്. എസ്. ഐ അമീറലി, എ. എസ്. ഐ സിയാദ്, മുരളീധരന്, സി.പി. ഒമാരായ ഹമീദ്, ഷഹേഷ്, മനോജ്, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Discussion about this post