ഡൽഹി: ജമ്മു കശ്മീരിൽ പുതിയ ഭീകര സംഘടന രൂപം കൊണ്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. വിദേശ ഭീകരർ മാത്രം അംഗങ്ങളായുള്ള സംഘടനയുടെ പേര് ഹർക്കത്ത് 313 എന്നാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യം.
ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ മുഹമ്മദ് മാതൃകയിലാണ് സംഘടനയുടെ പ്രവർത്തനം. പാക് ചാരസംഘടനയായ ഐ എസ് ഐ ആണ് സംഘടനയ്ക്ക് പിന്നിലെന്നാണ് നിഗമനം. അടുത്തയിടെ രൂപം കൊണ്ട ടി ആർ എഫ് എന്ന ഭീകര സംഘടനയ്ക്കും ആയുധങ്ങളും പ്രവർത്തനത്തിനുള്ള ധനവും നൽകുന്നത് ഐ എസ് ഐ ആണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഭീകരർ തന്നെയാണ് പുതിയ സംഘടനകൾക്കും നേതൃത്വം നൽകുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു ടി ആർ എഫ് രൂപീകരിച്ചത്. അടുത്തയിടെ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതിന് പിന്നിലും ടി ആർ എഫ് ആയിരുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ച സാഹചര്യത്തിലാണ് ഹർക്കത്ത് 313 രൂപീകരിക്കപ്പെട്ടത് എന്നാണ് വിവരം. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ കശ്മീരിൽ പാകിസ്ഥാൻ കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുമെന്ന് സൂചനയുണ്ടായിരുന്നു. ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് തടയിടാനും ബിജെപി നേടുന്ന രാഷ്ട്രീയ വിജയങ്ങൾ അപ്രസക്തമാക്കാനുമാണ് പുതിയ സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. പുതിയ സംഘടന രൂപീകരിക്കപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാരും സൈന്യവും രഹസ്യാന്വേഷണ വിഭാഗവും കനത്ത ജാഗ്രതയിലാണെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post