കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. മിന്നല്‍ പ്രളയങ്ങളും മേഘവിസ്‌ഫോടനവും ഉരുള്‍പൊട്ടലുകളില്‍ ഗ്രാമങ്ങളും മനുഷ്യരും കുത്തിയൊലിച്ച് പോകുന്നത് കണ്ട് കേരളം ഞെട്ടിവിറയ്ക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ പത്ത് ജില്ലകളില്‍ ആയിരത്തിലേറെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. നൂറെണ്ണം അതിതീവ്രമായിരുന്നു. ഇതിനുള്ള പ്രധാനകാരണം അനിയന്ത്രിതമായ മണ്ണിടിച്ചിലും ഖനനവുമാണ്. പശ്ചിമ ഘട്ടത്തിലെ 80 ശതമാനവും ഉരുള്‍പൊട്ടല്‍ മേഖലയാണ് . എന്നിട്ടും പുതിയ ക്വാറികള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ വേണ്ടത്ത്ര പരിസ്ഥിതി പഠനം നടത്താതെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഇതിന് പ്രധാന കാരണം . ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം ഭൂപ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഖനനവും ക്വാറിയും പരിസ്ഥിതിയെ വിനാശത്തിലേക്ക് നയിക്കുന്നു.ഖനനത്തിനു ശേഷം ഉണ്ടാകുന്ന വലിയ കുഴികളും മാലിന്യങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വളരെയധികം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ചുറ്റുപാടും വായുമലിനീകരണവും ജല മലിനീകരണവും നടത്തുന്നതിലൂടെ വന്യ ജീവികളെയും മനുഷ്യരെയും ഇത് ഒരുപോലെ ബാധിക്കുന്നു.
ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. പ്രദേശത്തെ ക്വാറികളിലെ അശാസ്ത്രീയമായ ഖനനത്തിനും വലിയ പങ്കുണ്ടെന്നാണ് ശാസ്ത്രജ്ഞരും പരിസ്ഥിതിവാദികളും പറയുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം പല പ്രദേശത്തിന്റെയും ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു. കുന്നുകള്‍ ഇടിച്ച് നിരത്തുന്നതിലൂടെ ഭൂമി ദുര്‍ബലമാകുന്നു അതോടൊപ്പം കനത്ത മഴയും മണ്ണിടിച്ചിലിലേക്ക് നയിക്കുന്നു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന നിസംഗതയാണ് വന്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.
സംസ്ഥാനത്ത് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പ് അധികാരികള്‍ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. അതിന്റെ അഭാവമാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഖനനം നടത്തണം പക്ഷേ അത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഒരു പ്രദേശത്ത് അനുവദനീയമായ ഖനനത്തിന്റെ അളവ് വിലയിരുത്താന്‍ പ്രത്യേക പഠനം നടത്തണം. വിശദമായ പഠനത്തിനു ശേഷം മാത്രമേ അനുമതി നല്‍കാവൂ. പരിസ്ഥിതിലോല പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഖനന മാഫിയയെ സര്‍ക്കാര്‍ തടഞ്ഞാല്‍ മാത്രമേ പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് കരകയറാന്‍ സാധിക്കൂ. ക്വാറികളില്‍ നിന്ന് കെട്ടിടങ്ങളിലേക്കുള്ള ദൂരം കൂട്ടേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമേ കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ തടയാനാകൂ.
കനത്ത മഴയില്‍ കേരളം മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കുമ്പോൾ കേരളം ഓര്‍ക്കുന്നത് മാധവ് ഗാഡ്ഗിലിന്റെ വാക്കുകളാണ്. കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമാണ് അന്ന് ഗാഡ്ഗില്‍ പറഞ്ഞത്. 2013 ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവെച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. മുന്‍പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോഴും കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ശക്തമായപ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രകൃതിലോല പ്രദേശങ്ങളുടെ പട്ടിക ചര്‍ച്ചയായിരുന്നു. ഒരിക്കല്‍ ഗാഡ്ഗിലിനെ പരിഹസിച്ചെങ്കിലും ഇപ്പോള്‍ ഓരോ വര്‍ഷവും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ്.
Discussion about this post