തിരുവനന്തപുരം: ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ബുധനാഴ്ച 11 ജില്ലകളിലും വ്യാഴാഴ്ച 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഒാറഞ്ച് അലർട്ട്. ഇവിടെ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
കിഴക്കന്‍ കാറ്റിൻറെ സ്വാധീനം കേരളം ഉള്‍പ്പെടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതാണ് മഴ ശക്തിയാർജിക്കാൻ കാരണം. മലയോര മേഖലകളിലും അതിശക്ത മഴയാണ് പ്രതീക്ഷിക്കുന്നത്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുകാനും സാധ്യത കൂടുതലാണ്. 23 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 22 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു.
പകൽസമയം മഴ മാറിനിൽക്കുന്നതുകണ്ട് അമിത ആത്മവിശ്വാസം കാണിക്കേണ്ടതില്ല. കാലാവസ്ഥാ മുന്നറിയിപ്പുകൾക്കും മാറ്റങ്ങൾ സംഭവിക്കാം. അതിനാൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭവും മഴമുന്നറിയിപ്പുകളും കണക്കിലെടുത്ത് ജില്ലകളിൽ ദുരന്ത നിവാരണ സേനയുടെ 11 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
Discussion about this post