തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ വില്ലേജില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘പ്രകൃതിക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് കേരളത്തിന്റെ മനസ്. കേരളത്തിന് പുറമേ 20ല്‍ അധികം സംസ്ഥാനങ്ങളിലാണ് ഈ സീസണില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ എല്ലാവരും ആശങ്കാകുലരാണ്. പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിയെ കൈകാര്യം ചെയ്യുന്നതിലും അതീവശ്രദ്ധവേണമെന്നതാണ് പ്രകൃതിദുരന്തങ്ങള്‍ ഓർമ്മപ്പെടുത്തുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്ലിയൂര്‍ എം.എന്‍.എല്‍.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. എ.വിന്‍സെന്റ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ മറ്റ് ജനപ്രതിനിധികള്‍ എന്നിവരും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു.
Discussion about this post