തിരുവനന്തപുരം : ആയുധങ്ങളുമായി ലോഡ്ജിൽ ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തെ പിടികൂടാൻ ചെന്ന പോലീസിനു നേരേ പടക്കമേറ്. ലഹരി സംഘത്തിലെ രണ്ടുപേർ മൂന്നാം നിലയിൽ നിന്നു ചാടി രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട പേര് പിടിയിൽ. ആക്രമണത്തിൽ പോലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെ കിള്ളിപ്പാലം ബണ്ട് റോഡിലെ കിള്ളി ടൂറിസ്റ്റ് ഹോമിലായിരുന്നു സംഭവം.
ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവും ലഹരിഗുളികകളും വിൽപ്പന നടത്തിവന്ന സംഘമാണിതെന്ന് പോലീസ് പറയുന്നു. സംഘത്തിലെ പ്രധാനി നെടുങ്കാട് കടയ്ക്കൽ യോഗീശ്വരാലയത്തിൽ രജീഷും(22), പ്രായപൂർത്തിയാകാത്തയാളുമാണ് പിടിയിലായത്. അഞ്ചു കിലോ കഞ്ചാവ്, രണ്ടു ഗ്രാം എം.ഡി.എം.എ., രണ്ട് പെല്ലറ്റ് ഗൺ, ഒരു ലൈറ്റർ ഗൺ, രണ്ടു വെട്ടുകത്തി, അഞ്ച് മൊബൈൽഫോൺ എന്നിവ കണ്ടെത്തി. തോക്കുകൾ ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ വിഭാഗത്തിൽപ്പെട്ടവയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-ന് സിറ്റി നാർക്കോട്ടിക് സെൽ സ്‌പെഷ്യൽ ടീം കരമന പോലീസിന്റെ സഹായത്തോടെയാണ് ലോഡ്ജിലെ മൂന്നാംനിലയിലെ മുറിയിൽ പരിശോധനയ്ക്കെത്തിയത്. പോലീസിനെക്കണ്ടയുടൻ ലഹരിസംഘം നാടൻ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി. പിന്നാലെ മൂന്നാംനിലയിൽനിന്നു രണ്ടുപേർ ചാടി രക്ഷപ്പെട്ടു. ഒരാൾ ബാൽക്കെണി വഴിയും മറ്റൊരാൾ താഴേക്കു ചാടിയുമാണ് രക്ഷപ്പെട്ടത്. മറ്റു രണ്ടുപേരെ പോലീസ് സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു. ആയുധങ്ങളും മയക്കുമരുന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
സംഘത്തിൽപ്പെട്ടവർ ഓടി രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കിട്ടി. ഒരാൾ കടയിൽ ഒളിക്കാൻ ശ്രമിക്കുന്നതും സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ എത്തി പേരൂർക്കട ഭാഗത്തേക്കു പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അസ്വാഭാവികത തോന്നിയതിനാൽ ഓട്ടോ ഡ്രൈവർമാർ ആരും ഇയാളെ കൊണ്ടുപോകാൻ തയ്യാറായില്ല. തുടർന്ന് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഇവർ നഗരത്തിലെ ലഹരികടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് പറഞ്ഞു.
ലോഡ്ജിൽ ഏറെനാളായി കഞ്ചാവ് വിൽപ്പന സംഘമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. പിടിയിലായ രജീഷിന്റെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്. നാർക്കോട്ടിക് സെൽ എ.സി.പി. ഷീൻ തറയിൽ, ഫോർട്ട് എ.സി.പി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ കരമന എസ്.എച്ച്.ഒ. അനീഷ് ബി., എസ്.ഐ.മാരായ മിഥുൻ, അശോക് കുമാർ, ബൈജു, വിൽഫ്രഡ് ജോ, എസ്.സി.പി.ഒ. സജി, സി.പി.ഒ.മാരായ വിനോജ്, സുജിത്ത്, ശ്രീനു എന്നിവരും സിറ്റി നാർക്കോട്ടിക് സെൽ ടീം അംഗങ്ങളായ സജികുമാർ, വിനോദ്, രഞ്ജിത്, പ്രശാന്ത്, ലജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അസ്വാഭാവികമായി വിദ്യാർഥികളടക്കം ഒട്ടേറെപ്പേർ കിള്ളിപ്പാലത്തെ ലോഡ്ജിലെ മുറിയിലെത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നർക്കോട്ടിക് വിഭാഗം കിള്ളിപ്പാലത്ത് നിരീക്ഷണം തുടങ്ങിയത്. വിദ്യാർഥികളെയും വിദ്യാർഥിനികളെയും ലഹരി ഉപയോഗിച്ച നിലയിൽ ഈ ഭാഗത്ത് കാണാറുണ്ടെന്ന് നാട്ടുകാരും വിവരം നൽകിയിരുന്നു.
ഇവിടെ മുറിയെടുത്തിട്ടുള്ള സംഘത്തിലുള്ളവർക്ക് കിള്ളിപ്പാലത്തു നടന്ന രണ്ട് കൊലപാതകങ്ങളിലെ പ്രതികളുമായുള്ള ബന്ധവും പോലീസ് കണ്ടെത്തി. ഈ രണ്ട് കൊലപാതകങ്ങൾക്കു പിന്നിലും ലഹരിമാഫിയയുടെ സ്വാധീനമുണ്ടായിരുന്നു. ബി.എസ്.എൻ.എൽ. പരിസരത്തുവച്ച് യുവാവിനെ ഒരു ദിവസം മുഴുവൻ മർദിച്ച് കൊലപ്പെടുത്തിയതിലും കിള്ളിപ്പാലം ബണ്ട് റോഡിൽ അടുത്തിടെ നടന്ന കൊലപാതകത്തിലും പ്രതികളായവരുടെ സുഹൃത്തുക്കളാണ് ഈ സംഘത്തിലുമുണ്ടായിരുന്നത്. കിള്ളിപ്പാലം ബണ്ട് റോഡ് കേന്ദ്രീകരിച്ച് നഗരത്തിലെ പ്രധാന ലഹരിമാഫിയ ശക്തിപ്രാപിക്കുന്നതായ വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്.
കിള്ളിപ്പാലം ടൂറിസ്റ്റ് ഹോമിലെത്തുന്നവർക്ക് ലഹരിവസ്തുക്കളുടെ വിതരണമുണ്ടെന്നും കണ്ടെത്തിയതോടെയാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ, പോലീസോ മറ്റ് സംഘങ്ങളോ എത്തിയാൽ തിരിച്ചാക്രമിക്കാനും രക്ഷപ്പെടാനുമുള്ള ഒരുക്കങ്ങളെല്ലാം ഇവർ തയ്യാറാക്കിയിരുന്നു. സാധാരണ കഞ്ചാവും ലഹരിയും കണ്ടെത്താറുണ്ടെങ്കിലും എയർഗണ്ണുകളും പടക്കുകളും അടക്കമുള്ള ആയുധശേഖരം കണ്ടെത്തുന്നത് ആദ്യമായാണെന്ന് പോലീസ് പറയുന്നു.
പരിശോധനയ്ക്കിടെ പോലീസിനു നേരേ നാടൻ പടക്കമെറിഞ്ഞു രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. എന്നാൽ, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ചെറുകിട കച്ചവടക്കാർക്കും ഇവർ ലഹരിസാധനങ്ങൾ നൽകിയിരുന്നു. ലഹരികടത്ത് കൂടാതെ ക്വട്ടേഷൻ ജോലികളും ഇവർ ഏറ്റെടുത്തു നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ സംഘത്തിലുള്ള കൂടുതൽ പേർക്കായും പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post