ബംഗലൂരു: നടൻ ആമിർ ഖാൻ അഭിനയിച്ച പരസ്യ ചിത്രത്തിനെതിരെ കർണാടകയിൽ നിന്നുള്ള ബിജെപി എം പി അനന്ത കുമാർ ഹെഗ്ഡെ. ആമിർ ഖാന്റെ പരസ്യം ഹിന്ദുമത വിശ്വാസികളെ പാർശ്വവത്കരിക്കുന്നതാണെന്ന് എം പി ചൂണ്ടിക്കാട്ടി. ആമിർ ഖാൻ അഭിനയിച്ച സിയറ്റ് ടയറിന്റെ പരസ്യമാണ് വിവാദമാകുന്നത്.
പരസ്യത്തില്‍ തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ഖാന്‍ ഉപദേശം നല്‍കുന്നുണ്ട്. ദീപാവലി അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പരസ്യം പ്രചരിക്കുന്നത്. റോഡില്‍ വഴിമുടക്കി നമസ്‌കരിക്കരുതെന്ന് പറയാനും ബാങ്ക് വിളി സമയത്തെ പള്ളികളില്‍ നിന്നുയരുന്ന ശബ്ദ മലിനീകരണം ഒഴിവാക്കണമെന്ന് പറയാനും ആമിർ തയ്യാറാകുമോയെന്നും ഹെഗ്ഡേ ചോദിക്കുന്നു.
വിവാദമായ പരസ്യം സംബന്ധിച്ച് ഹെഗ്ഡെ സിയറ്റ് കമ്പനി സിഇഒ ആനന്ദ് വര്‍ധന് കത്തെഴുതി. ഹിന്ദുക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന പരസ്യം ശ്രദ്ധിക്കണമെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംപി കത്തില്‍ വ്യക്തമാക്കി.
മുസ്ലീങ്ങളുടെ ആരാധനാ ദിവസമായ വെള്ളിയാഴ്ചയും മറ്റ് ആഘോഷ ദിവസങ്ങളിലും റോഡ് തടഞ്ഞ് നമസ്‌കരിക്കാറുണ്ട്. ഈ സമയം ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ എന്നിവ റോഡില്‍ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് വിളിക്കുമ്പോഴുണ്ടാകുന്ന ശബ്ദ മലിനീകരണവും എംപി ചൂണ്ടിക്കാട്ടി. അനുവദനീയമാകുന്നതിലും കൂടുതല്‍ ശബ്ദത്തിലാണ് ബാങ്ക് വിളിയെന്നും ഇത് പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്നും ഇക്കാര്യങ്ങൾ കൂടി ഉപദേശകർ പരിഗണിക്കണമെന്നും ഹെഗ്ഡെ ആവശ്യപ്പെടുന്നു.
Discussion about this post