തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലുതും സമഗ്രവുമായ ഒരു കാൻസർ ഗവേഷണ ചികിത്സാകേന്ദ്രമായ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിന്റെ (ആർസിസി) സ്ഥാപക ഡയറക്ടറും, മുതിർന്ന അർബുദ രോഗവിദഗ്ധനുമായ ഡോ.എം.കൃഷ്ണൻനായർ(81) അന്തരിച്ചു. അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അംഗമായിരുന്നു.
പേരൂർക്കടയിലെ ചിറ്റല്ലൂർ കുടുംബത്തിൽ മാധവൻ നായരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1939-ൽ ജനിച്ച കൃഷ്ണൻ നായർ 1965 ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായി. തുടർന്ന് പഞ്ചാബ് സർവകലാശാലയിലും ലണ്ടനിലുമായിട്ടാണ് ഉപരിപഠനം പൂർത്തിയാക്കിയത്.
1981-ൽ ആർസിസിയിൽ ഡോ. കൃഷ്ണൻ നായരുടെ പരിശ്രമ ഫലമായി ഇന്ത്യയിലാദ്യമായി കുട്ടികൾക്കായുള്ള കാൻസർ ചികിത്സാ വിഭാഗം തുടങ്ങി. നിർധനരായ കുട്ടികൾക്ക് മരുന്നുകളും മറ്റു സൗജന്യമായി നൽകുകയും ചെയ്തു. കാൻസർ നിയന്ത്രണത്തിനായുളള പൊതുജന ബോധവൽക്കരണ പരിപാടികൾ ഏകോപിപ്പിച്ച് ഇന്ത്യയിൽ ആദ്യമായി 1985-ൽ ഒരു കമ്യൂണിറ്റി ആൻഡ് പ്രിവന്റീവ് ഓങ്കോളജി ഡിപ്പാർട്ട്മെന്റ് ആർസിസിയിൽ ആരംഭിച്ചു.
കാൻസർ നിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ, സംസ്ഥാന തലത്തിലുളള നിരവധി സംഘടനകളിൽ അംഗമായ ഇദ്ദേഹത്തിന് ആശുപത്രി നാഥ്വാഹി കാൻസർ അവാർഡ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ വിമല ഷാ അവാർഡ്, 1993 ലെ ഭീഷ്മാചാര്യ അവാർഡ്, ധന്വന്തരി ട്രസ്റ്റിന്റെ ചികിൽസാരത്നം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ, രാജ്യാന്തര സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുളള ഇദ്ദേഹം 75-ലേറെ ഗവേഷണപദ്ധതികൾ രൂപപ്പെടുത്തുകയും 150 ഓളം ശാസ്ത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post