ഡല്‍ഹി: ചട്ടം മറികടന്ന് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി യോഗത്തിന് കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാള്‍ അനുവദിച്ചതില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കം പങ്കെടുത്ത യോഗത്തിനെതിരെയാണ് പരാതി നൽകാൻ പോകുന്നത്.
കേരളഹൗസിലെ കോണ്‍ഫറന്‍സ് ഹാള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ അനുബന്ധ സംഘടനകള്‍ക്കോ പരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്നാണ് ചട്ടം. സര്‍ക്കാര്‍ പരിപാടികള്‍ക്കും സംസ്കാരിക സംഘടനകളുടെ പരിപാടികള്‍ക്കും മാത്രമാണ് ഹാള്‍ അനുവദിക്കാറുള്ളത്. ഇതു മറികടന്ന് ഒക്ടോബര്‍ 28നാണ് ഡി.വൈ.എഫ്.ഐ കേന്ദ്രക്കമ്മിറ്റി യോഗം കേരള ഹൗസില്‍ ചേര്‍ന്നത്. ഈ യോഗത്തിലായിരുന്നു എ.എ. റഹീമിന് അഖിലേന്ത്യ പ്രസിഡന്റിന്റെ ചുമതല നല്കാന് തീരുമാനിച്ചതും.
സംഭവത്തില്‍ കേരള ഹൗസ് റസിഡന്റ് കമീഷണര്‍ സൗരബ് ജയിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം നേതാവ് വിനീത് തോമസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ചാണ് യോഗം ചേരാന്‍ ഹാള്‍ ഉപയോഗിച്ചത്. നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. യോഗം നടന്നിട്ടില്ലെന്നും ചായ സല്‍ക്കാരം മാത്രമാണ് നടന്നതെന്നുമാണ് റസിഡന്റ് കമീഷണറുടെ വിശദീകരണം. യോഗം ചേര്‍ന്നത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു എ.എ. റഹീം നേരത്തെ പ്രതികരിച്ചത്.
Discussion about this post