പനജി: മമത ബാനർജിയുടെ കന്നി ഗോവൻ സന്ദർശനം പരാജയമെന്ന് രാഷ്ട്രീയ നിരീക്ഷകർ. മമതയുടെ സന്ദർശനം ഗോവയിൽ തൃണമൂലിന്റെ വളർച്ചക്ക് ഗുണകരമായ യാതൊന്നും സംഭാവന ചെയ്തില്ലെന്ന് മാധ്യമ പ്രവർത്തകൻ ജയദീപ് മജുംദാർ നിരീക്ഷിക്കുന്നു. ഗോവയിലെ നാൽപ്പത് സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുമെന്ന മമതയുടെ പ്രഖ്യാപനം കൗതുകത്തോടെയാണ് കോൺഗ്രസ് പോലും നോക്കിക്കാണുന്നത്.
കോൺഗ്രസിനെതിരെ രാഷ്ട്രീയ വേദികളിൽ മമത ഉന്നയിക്കുന്ന രൂക്ഷമായ വിമർശനങ്ങൾ പ്രതിപക്ഷ ഐക്യം എന്ന ആശയത്തിന് കനത്ത തിരിച്ചടിയാണെന്നും വിമർശനം ഉയരുന്നു. അതേസമയം ഹൈന്ദവ ചിഹ്നങ്ങളോടുള്ള മമതയുടെ അസഹിഷ്ണുത തുറന്ന് കാട്ടാനും ബിജെപിക്ക് സാധിച്ചു. മമത വിമാനത്താവളത്തിൽ വന്നിറങ്ങിയത് മുതൽ ജയ് ശ്രീരാം വിളികളും കരിങ്കൊടികളുമായാണ് ബിജെപി പ്രവർത്തകർ അവരെ സ്വീകരിച്ചത്. ഇവയോട് സഹജമായ അസഹിഷ്ണുതയോടെയുള്ള അവരുടെ പെരുമാറ്റം ഗോവൻ വോട്ടർമാർക്കിടയിൽ തുറന്നു കാട്ടാൻ ബിജെപിക്കായി.
ലിയാൻഡർ പേസിനെയും നഫീസ അലിയെയും പാർട്ടിയിൽ ചേർത്ത് ഓളമുണ്ടാക്കാമെന്നുള്ള മമതയുടെ ശ്രമങ്ങളോടും പൊതുവിൽ തണുപ്പൻ പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായത്. ഇരുവരുടെയും രാഷ്ട്രീയത്തിലെ അനുഭവപരിജ്ഞാനത്തിന്റെ കുറവ് ജനങ്ങൾക്ക് ബോദ്ധ്യപ്പെടുത്താൻ ബിജെപിക്ക് സാധിക്കുന്നുണ്ട്. സാധാരണ ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അവർ നടത്തിയ പ്രകടനങ്ങൾക്ക് ബംഗാളിൽ കിട്ടുന്നതിന്റെ പത്തിലൊന്ന് സ്വീകാര്യത പോലും ഗോവയിൽ ലഭിച്ചില്ല എന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post