ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ് ഇടപ്പള്ളി വൈറ്റില റോഡ് ഉപരോധിച്ച സംഭവം ചോദ്യം ചെയ്തതും അക്രമമുണ്ടായതും വിവാദമായതിന് പിന്നാലെ നടൻ ജോജുവിനെതിരെ പുതിയ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സംഘർഷസമയത്ത് ജോജു മാസ്ക് ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർക്ക് പരാതി നൽകി.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജോജു ആളുകളുമായി ഇടപഴകി, സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. പരസ്യമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും പൊലീസ് ജോജുവിനെതിരെ കേസെടുത്തിട്ടില്ലെന്നും ഷാജഹാൻ പരാതിയിൽ പറയുന്നു. ജോജുവിന്റെ പരസ്യമായ നിയമലംഘനം സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്ന വയോജനങ്ങളോടു പോലും മാസ്കിന്റെ പേരിൽ അതിക്രമം കാണിക്കുന്ന പൊലീസ്, സിനിമാ നടന് വേറൊരു നീതിയാണ് നടപ്പാക്കുന്നതെന്നും പരാതിയിൽ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം ജോജുവിന്റെ വാഹനം തകർത്തതിനും റോഡ് ഉപരോധിച്ചതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനും കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസുകളിൽ ഷാജഹാനെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.
മാത്രമല്ല ജോജുവിന്റെ വാഹനം അടിച്ചു തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായിരുന്നു. എറണാകുളം വൈറ്റില സ്വദേശി പി.ജി ജോസഫാണ് പിടിയിലായത്. കാറിന്റെ ചില്ല് തകർന്ന് ജോസഫിന്റെ വലതുകൈയിലും മുറിവേറ്റിരുന്നു. എന്നാൽ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടാതെ മറ്റൊരു രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. രക്തസാംപിൾ അടക്കം പോലീസ് ശേഖരിച്ചു.
Discussion about this post